പിറന്ന പാര്‍പ്പിടം വിട്ടു പോരും നേരം
തിരിഞ്ഞു നോക്കുമ്പോള്‍ ,
ഉടക്കി നില്ക്കുന്നൂ കണ്ണില്‍
അഴിക്കാന്‍ മറന്ന പഴയോരൂഞ്ഞാല്‍!
പ്രളയം വന്നെന്റെ കണ്ണു മൂടും നേരം
അന്ധനാകുന്നൂ ഞാന്‍
അമ്മയെന് കൈ പിടിക്കുന്നു
പൊളിച്ചു വില്ക്കുമത്രേ
പഴയ വിലക്കെന്റെ സ്വപ്നങ്ങള്‍
എത്ര മഴകളെ കുടിച്ചു തീര്‍ത്തതാണാ
വെയിലില്‍ വിളര്‍ത്ത ഓടുകള്‍
എന്നെ കബളിപ്പിച്ചോടിയ അണ്ണാന്മാർ
ചിലച്ചു മറഞ്ഞ കഴുക്കോലുകൾ
പല്ലികൾ താങ്ങാനാളില്ലാത്ത ഉത്തരങ്ങൾ
അപ്പുറത്ത് നിന്ന് കരിമഷിക്കണ്ണാൽ
'വരൂ' എന്ന് പ്രലോഭിപ്പിച്ച പാവാടക്കാരിയെ
കയ്യെത്തിച്ചു തൊട്ട ജനലഴി
എനിക്കു രാത്രി പൂരങ്ങൾ വിലക്കി
അച്ഛന് വലിച്ചിട്ട വാതിലിന്റെ സാക്ഷ
ചൂണ്ടയിടാൻ ഇരതേടി ഞാൻ
കൂട്ടുകാരുമൊത്ത് തുറക്കാറുള്ള കൂറകളുടെ പത്തായം...
പഴുക്കാൻ പുകയിട്ടു വെച്ച എത്ര മൈസൂർ കായകളെ
ഞാൻ കരിമ്പഴുപ്പിൽ കട്ടു തിന്നതാണു!
പുതിയ വാടക വീടിന്റെ ക്ഷണിക സൌന്ദര്യങ്ങൾ
എത്ര ഭാവന ചെയ്തിട്ടും
എനിക്കു പിരിയാൻ ആവുന്നില്ല
എന്റെ കളി ചിരികൾ കളംവരച്ച മാവിൻ ചോടും
ചെങ്കല്ലു വെട്ടി, വെട്ടി മഴക്കാലം കുളമാക്കി മാറ്റിയ
എന്റെ നീന്തൽ കളരിയും
കണ്ണീരൊപ്പുന്നുണ്ടമ്മ
നിന്റച്ഛൻ ചത്തോ എന്നു ശാസിക്കുന്നുണ്ടച്ഛൻ
അല്ലാണ്ടു കരയാൻ പറ്റില്ലല്ലൊ
കടം കയറ്റി കച്ചവടം പൊളിച്ച ഹതഭാഗ്യന്.
എന്തൊക്കെ കളഞ്ഞു പോന്നിട്ടും
പലതും മറന്നു പോന്നിട്ടും
അകലത്തെ വീട്ടിലേക്കു
അമ്മി കൊണ്ടോവാൻ കൂട്ടാക്കാത്ത
വണ്ടിക്കാരനെ പ്രാകുകയാണമ്മ
ആ നടുകുഴിഞ്ഞ കല്ലമ്മിയിലായിരുന്നു
എത്ര വലിയ സങ്കടങ്ങളേയും ഒതുക്കി നിർത്തി
അമ്മ അമർത്തി അമർത്തി അരച്ചിരുന്നത് ...
കണ്ണീരിറ്റി വീണതിനാൽ
ഒരുപാടരച്ച തേങ്ങാ കുഴമ്പുകൾ
അമ്മക്കു എത്രവട്ടം നഷ്ട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും
അത്രക്കു ബന്ധമായിരുന്നു
അമ്മയുടെ വേദനകൾക്കും ആ അമ്മിക്കല്ലിനുമിടയിൽ...