അപര ജീവിതങ്ങള്‍ക്ക് ഉടുപ്പുകള്‍ തുന്നും
തുന്നല്‍ക്കാരനാണ് ഞാന്‍
ഉടലളവുകളുടെ നിമ്നോന്നതികള്‍
എന്നെക്കാള്‍ അറിയില്ല അണിയുന്നവര്‍ക്ക് പോലും
ഒരു പാകവും തെറ്റിയില്ല
പരുത്തിയിലും, പട്ടിലും
വെളുപ്പിലും, കറുപ്പിലും
ഏതു കടും വർണ്ണക്കൂട്ടിലും...
എന്നിട്ടും ഒരിക്കലും പാകമായിരുന്നില്ലെനിക്കെന്റെ ഉടുപ്പുകൾ
ചേർച്ചയില്ലൊരു നിറവും
എന്നാലും അണിഞ്ഞില്ലെങ്കിലും
പണ്ടത്തെ പാകത്തിൽ
ഓർമ്മകളടുക്കി വെച്ച പഴയ തകരപ്പെട്ടിയിൽ
ഭൂതകാലത്തിന്റെ പാകമായ ഒരുടുപ്പുണ്ട്
തുരുമ്പിച്ചൊരു പഴയ സൂചിയാൽ
ചേർത്തു കെട്ടാറുണ്ട് ഇടക്കിടെ ഞാന്‍
ഓർമ്മയുടെ സ്ഫടിക വൃത്തക്കുടുക്കുകൾ
പിന്നിത്തുടങ്ങിയൊരു കാലത്തിന്റെ അരികുകളെ
പിന്നെയും തുന്നിത്തുന്നി....
എന്നാലും എത്ര സൂക്ഷിച്ചിട്ടും
അമർത്തി മടക്കിയതിനാൽ
കീറിയ ഇടനെഞ്ചും തുന്നുവിട്ട കാലിപ്പോക്കറ്റും
കാണുമ്പോഴാണു സങ്കടം.
അവളിപ്പോൾ അണിയുന്നത്
നക്ഷത്രങ്ങൾ തുന്നിയ മേഘത്തിൻ ഉടുപ്പാവണം!
ഒറ്റയുടുപ്പിൽ നിറം കെട്ടു ഞാനിങ്ങിനെ....
മഴവന്നു നനച്ചും വെയിൽ വന്നുണക്കിയും
പകലിലും രാവിലും വർഷ ഭേദങ്ങളിലും...
ഉടുപ്പണിഞ്ഞിട്ടും ഓർമ്മകൾ നഗ്നമാക്കുകയാണെന്നെ...
എന്നെയണിയിക്കാൻ
എനിക്കു പാകമല്ലാത്ത ഉടുപ്പുകളുടെ മേന്മകൾ ചൊല്ലി
ലോകം എന്റെ പിറകേയുണ്ട്
തുന്നാത്തൊരു വെളുത്ത ഉടുപ്പേ എനിക്കിനി പാകമാകൂ
എന്നു എന്നേപ്പോൽ ആർക്കറിയാം?
നീയെന്നെ പൊതിയുന്ന വെളുപ്പായ് വന്നു മൂടും വരെ
ഒറ്റയുടുപ്പിൽ നരക്കുന്ന
കാലത്തിന്റെ തുന്നൽക്കാരനാവുകയാണു ഞാൻ....