My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Thursday, April 8, 2010

അര്‍ജന്റീനയുടെ കണ്ണിലൂടെ ബ്രസീലിനെ കാണുന്നത്






ദുസ്വപ്നം കണ്ടുണര്‍ന്ന കുരുന്നിന്റെ പകച്ച കണ്ണിലൂടെയെ
ഞാന്‍ ബ്രസീലിനെ കണ്ടിട്ടുള്ളൂ
ഇരുമ്പിനെ പോലും തുളച്ചു താഴും അമ്ല ലായനി പോലെ
അകം പൊള്ളും എന്തോ ഒന്നാണത്.
സൌന്ദര്യമില്ലാതിരുന്നിട്ടും അനാകര്‍ഷകമായിട്ടും
അത് കരുത്തിന്റെ പട്ടാളച്ചിട്ട കൊണ്ട് കളം വാണു.

ബ്രസീലിനെപ്പോഴും എന്റെ ഓര്‍മ്മകളില്‍
ഭീതിതമായ കറുപ്പ് നിറമായിരുന്നു
അതിന്റെ മൌനത്തിനും ഏതോ പ്രകമ്പനത്ത്തിന്റെ മുഴക്കമായിരുന്നു.

മൈതാനത്തിന്റെ പാതി മുറിക്കും വരക്കപ്പുറം
അതിരും വിട്ടു ഒരു ചതിയന്‍
ഓഫ് സൈഡു പൊട്ടിക്കാന്‍ കാത്തിരിക്കാരുണ്ടായിരുന്നു എപ്പോഴും
അപരന്റെ നീരൂറ്റിയ ഇത്തിക്കണ്ണിയുടെ ഹരിതാഭ പോലെ ഒരാള്‍!
എങ്ങു നിന്നോ പൊട്ടി വീണു, ഒരു ചാവേറായി
എതിര്‍ മുഖങ്ങളില്‍ നാശം വിതച്ച്
ബ്രസീലിന്റെ തോല്‍വി ജാതകങ്ങള്‍ തിരുത്തുമായിരുന്നു അയാള്‍ !
'റൊണാള്‍ഡോ' എന്ന് അയാള്‍ക്ക്‌ പിറകില്‍ പച്ച കുത്തിയിരുന്നു .

മനസ്സിലെന്നും ഇഷ്ട്ടമായിരുന്നു
പന്ത് കൊണ്ട് മഴവില്ല് വിരിയിക്കും
കോന്ത്രപ്പല്ലുള്ള ഒരു കുറിയ ജാലവിദ്യക്കാരനെ
അയാള്‍ നൃത്തം ചവിട്ടുമ്പോള്‍
ഞാന്‍ ബ്രസീലിനെ മറന്ന് അയാളെ സ്നേഹിക്കാന്‍ തുടങ്ങും
അപായ മുദ്ര കാണിക്കും കളിയിലെ കറുത്ത ശിക്ഷകനോട് പോലും
അയാള്‍ പുഞ്ചിരിക്കുമ്പോള്‍
ഞാന്‍ വിസ്മയിക്കാറുണ്ട് .
'റൊണാള്ടിഞ്ഞോ' എന്നായിരുന്നു ഗാലെരികള്‍ അയാളെ വിളിച്ചിരുന്നത്

പിന്നെയായിരുന്നു ഞങ്ങള്‍ നാട്ടിന്‍പുറത്ത് മുതിര്‍ന്നവരെ വിളിക്കും പോലെ
ഒരു 'കാക്കാ 'വന്നത്
അയാള്‍ കുതിക്കുമ്പോള്‍ ഒപ്പമെത്താന്‍ ഞാന്‍ മനസാ കുതിക്കാറുണ്ട് .
ഞാന്‍ തോല്‍ക്കുമ്പോഴും ജയിച്ചയാളോട് എനിക്ക് വെറുപ്പുണ്ടാകാറില്ല
അയാള്‍ ബാല്യത്തില്‍ ഒരു പിടി അന്നത്തിനായി
ഇതിലും വേഗത്തില്‍ ഓടിയിരുന്നത്രേ ..!
കഥയായിരിക്കാം....
എന്നാലും വിശ്വസിക്കുന്നതാണ്‌ എനിക്കിഷ്ടം

പിന്നെ കേട്ടറിവ് മാത്രമുള്ള ഒരു 'പെലെ'
പരിശീലകന്റെ താന്‍ പ്രമാണിത്വം
 മുഖം നഷ്ട്ടപ്പെടുത്തിയ 'റൊമാരിയോ '
ലക്‌ഷ്യം നേടിയ ആഘോഷം കൈക്കുഞ്ഞിനു സമ്മാനമായി
മൈതാനത്ത് തൊട്ടില്‍ താളമാട്ടിയ 'ബെബറ്റോ'
നന്നായി ഫൌള്‍ അഭിനയിക്കുമായിരുന്ന 'റിവാള്‍ഡോ '
കാലു കൊണ്ടടിച്ച പന്തിനെ കണ്ണ് കൊണ്ട് വളച്ചു പോസ്റ്റിലേക്ക് കയറ്റും കാര്‍ലോസ്
പാഞ്ഞു പാഞ്ഞു പേപ്പട്ടി പോലെ
മൈതാനം മുഴുവന്‍ ഭീതി പടര്ത്തിയിരുന്നൊരു 'ദുന്ഗ' മുതല്‍
ആളിക്കത്തിയും കെട്ടമര്‍ന്നും ഒരു കുട്ടിക്കുറുമ്പന്‍ 'റോബിഞ്ഞോ' വരെ

ഒരു പീത സാഗരം ഗാലറിയില്‍ അലയടിക്കുമ്പോള്‍,
ചെവി തുളയ്ക്കും വന്യമായൊരു സാംബാ താളത്തോടെ,
ഒരു വിസില്‍ നാദം കേട്ടാല്‍,ഭീതിതമായ ചടുലതയില്‍,
ദയാ രഹിതങ്ങളായ മുഖ ഭാവങ്ങളുള്ള ആരാച്ചാര്‍മാര്‍ പോലെ
അവര്‍ കൊല വിളിച്ച് അലറിപ്പാഞ്ഞു നടക്കും.
അവര്‍ വിട്ടൊഴിഞ്ഞ മൈതാനങ്ങളില്‍
അവര്‍ അവശേഷിപ്പിച്ച പാദ മുദ്രകളില്‍
കറുത്ത കരിയനുരുംബുകള്‍ ചോര തിരഞ്ഞ് വരാരുന്ടെന്നു
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
കളവായിരിക്കാം.....
എന്നാലും വിശ്വസിക്കുന്നതാണ്‌ എനിക്കിഷ്ടം.

ജയത്തിന്റെ ഒത്തുതീര്‍പ്പുകളില്ലാത്ത ഗണിതങ്ങള്‍ക്ക്
ലാറ്റിന്‍ അമേരിക്കന്‍ സൌന്ദര്യത്തിന്‍ നീതിബോധങ്ങളെ പോലും
അവര്‍ കൂട്ടിക്കൊടുക്കും.

ഒരു കോപ്പാ ദുരന്തത്തില്‍
അര്‍ജന്റീനിയന്‍ മാലാഖമാരെ അവര്‍ മുറിവേല്‍പ്പിച്ചതിനു
അത്തരം ഒരു കൂട്ടിക്കൊടുപ്പിന്‍ ഗന്ധമുണ്ടായിരുന്നു.
കോപ്പാ കലാശത്തില്‍ ലാറ്റിന്‍ സൌന്ദര്യത്തെ യൂറോപ്പിന് കൂട്ടിക്കൊടുത്ത്
പിമ്പുകളായി, അവര്‍ ധീരന്മാരെ പിറകില്‍ നിന്ന് വെട്ടി വീഴ്ത്തി .
അമ്പേല്‍ക്കാത്തവരില്ല കുരുക്കളില്‍ എന്ന പോലെ
മാറി മാറി ചവിട്ടി മെതിച്ച് ശിക്ഷാ കാര്‍ഡുകള്‍ വാങ്ങി
അവര്‍ കുറുക്കു വഴിയിലൂടെ ഉയരത്തെ കബളിപ്പിച്ചു.

എന്നാലും ബ്രസീലിനെ വെറുക്കാതിരിക്കാന്‍ മാത്രം
ഒരു കോന്ത്രപ്പല്ലുകാരനായ ശിശുവിന്റെ
സഹജമായ നിഷ്കളങ്കതയോടെ പുഞ്ചിരിച്ച്
ഒരു പനങ്കുല മുടിക്കാരന്‍ ഉറക്കില്‍ എന്റെ മുന്നില്‍ സന്ധിയുമായി വരും

വെറുക്കയില്ല ഞാന്‍
പാദം കൊണ്ടു പന്തുമായ് കുതിക്കുന്നോരാളെയും...
ഏതു കറുമ്പനെയും കുറുമ്പനെയും
ഹൃദയത്തോട് ചേര്‍ത്ത് കേട്ടുന്നൊരു ഇഷ്ട്ടമാണെനിക്ക്‌ സോക്കര്‍
അര്‍ജന്റീന അതിന്റെ സൌന്ദര്യ നാമവും .........