My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, October 19, 2011

'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം





മലയാളി സമൂഹത്തിന്റെ മന:ശാസ്ത്രം

സമീപകാലത്ത് മലയാളി സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി , വിശേഷം, പ്രതീകം എന്നിവ എന്തെന്ന് പരതിയാല്‍ നാം എത്തിച്ചേരുന്നത്  അണ്ണാ ഹസാരെയുടെ സമരം, സൗമ്യയുടെ വധം, മുല്ലപ്പൂ വിപ്ലവങ്ങളുടെ ആശയപരിസരം, സാമ്പത്തീക മാന്ദ്യം തുടങ്ങിയ കാലീകപ്രസക്തിയുള്ള വിഷയങ്ങളിലോ, മലയാളിയുടെ കാല്‍പ്പനിക കുലചിന്തകള്‍ പേറുന്ന, അവന്റെ സാംസ്കാരിക പരിസരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും ഗൌരവ ചിന്തകളിലോ അല്ലെന്നു നമുക്ക് കാണാം. അവന്റെ സൌഹൃദ സദസ്സുകളെയും കൂടിച്ചേരലുകളേയും അവന്റെ ആശയ വിനിമയോപാധികളെയും പിന്തുടരുമ്പോള്‍  മലയാളി മനസ്സ് ഒരാഭരണമായി കൊണ്ടു നടക്കുന്ന സാംസ്കാരിക മനോരോഗത്തിന്റെ കൌതുകലോകത്തായിരിക്കും നമ്മുടെ അന്വേഷണങ്ങള്‍ അവസാനിക്കുന്നത് . അപരഹാസ്യം അവനു നല്‍കുന്ന ആത്മസുഖത്തേക്കാള്‍ വലുതല്ല അവന്റെ കെട്ടിപ്പൊക്കി ഉയര്‍ത്തിയ സാംസ്കാരികൌന്നത്യത്തിന്റെ പ്രതീക ഗോപുരങ്ങള്‍ ഒന്നും തന്നെയെന്നൊരു സ്വയം പ്രഖ്യാപനം അതില്‍ കാണാം.
കണ്ണാടിയില്‍ കാണുന്ന സ്വരൂപത്തെ കഴിഞ്ഞാല്‍ അവന്‍ കണ്ടെത്തുന്ന ഏതു രൂപത്തിന്റെയും ന്യൂനത കണ്ടെത്തുന്നതിലായിരിക്കും മലയാളിയുടെ പരമമായ സംതൃപ്തി കുടികൊളളുന്നത്
ഇനി വയ്യെന്ന മട്ടില്‍ മൃഷ്ട്ടാന്നഭോജനം നടത്തി ഒരു ഏമ്പക്കവും വിട്ടു സദ്യാഹാളിന്നു പുറത്തേക്കു വരുമ്പോള്‍ അടുത്തുള്ളവനോട് അവന്‍ പറയുന്നത് 'പൂവന്‍ പഴത്തിനു വലിപ്പം കൂടി ഇതെങ്ങിനെ വായിലേക്ക് കടത്തും ? സദ്യയുടെ ഐശ്വര്യം പോയി' എന്നോ മറ്റോ ആയിരിക്കും. ഒരേ സമയം ഉള്ളില്‍ ആസ്വദിക്കുകയും പുറമേ അവമതിക്കുകയും ചെയ്യുന്ന ഒരു സ്വഭാവപ്രകൃതിയാണ് ഓരോരുത്തനും അഭിമാനത്തോടെ പേറുന്നത്.
'പ്രിഥ്വി വിരോധം' എന്ന മനോരോഗം.
പ്രിഥ്വിരാജിനെ ജീവിക്കാന്‍  സമ്മതിക്കില്ലെന്നൊരു അപ്രഖ്യാപിത ഉപരോധം ഏറ്റെടുത്തു ആശയ ലോകം കൊണ്ടു ഇഞ്ചിഞ്ചായി വധിച്ച് ആസ്വദിക്കുന്ന 'പ്രിഥ്വിവിരോധം' എന്ന അപകടകരമായ മാനസീകരോഗം ഒരു പകര്ച്ച്ചവ്യാധി പോലെ പരസ്പരം പകര്‍ന്നു രസിക്കുകയാണ് ഇന്നത്തെ മലയാളി സമൂഹത്തിന്റെ  പ്രധാന വിനോദങ്ങളില്‍ ഒന്ന്. സ്വയം ചീഞ്ഞളിഞ്ഞു പരസ്പരം ദുര്‍ഗന്ധം വമിപ്പിച്ച് മലിനജീവിതങ്ങളില്‍ ആത്മരതി നുകരുന്ന ഒരു രോഗഗ്രസ്ത സമൂഹമായി മലയാളികള്‍ സ്വയം തങ്ങളുടെ സംസ്കാരത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കു
കയാണ് .
വെറുമൊരു നേരംപോക്ക് ഫലിതങ്ങളിലെ വ്യക്തി ഹത്യ എന്നതിലുമപ്പുറം പ്രിഥ്വിരാജ് ഉന്നമാക്കപ്പെടുന്നതിലെ ഭൂതകാലം ചികയുന്നതിലൂടെയേ നമ്മുടെ സാമൂഹിക സാംസ്കാരിക മുഖത്തിന്റെ വൈകൃതം നമുക്ക് ശരിക്കും ബോധ്യമാകൂ..
പ്രിഥ്വിരാജ് നാള്‍വഴികള്‍
മലയാള സിനിമക്ക് ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കിയ ചലച്ചിത്ര നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1983 ല്‍  ആണ് പ്രിഥ്വിരാജിന്റെ ജനനം.തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും  പഠനം പൂര്‍ത്തിയാക്കി ഓസ്ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്സിന്നു ചേര്‍ന്നെങ്കിലും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് രഞ്ജിത്തിന്റെ 'നന്ദനം' എന്ന സിനിമയിലൂടെ  വെള്ളി വെളിച്ചത്തിനു ഇതാ ഞാന്‍ എന്ന് പരിചയപ്പെടുത്തുകയായിരുന്നു പ്രിഥ്വിരാജ്.
കുടവയറും വിഗ്ഗ് വെച്ച തലകളുമായി വൃദ്ദനായകരുടെ 'വേഷംകെട്ടു യുവത്വം' മലയാള സിനിമയെ മുട്ടിന്‍ കാലില്‍ വലിച്ചിഴക്കുന്ന സമയത്താണ് പൌരുഷ പ്രകൃതിയും ഒഴുക്കുള്ള സംഭാഷണ ചാതുരിയും കൊണ്ടു പ്രിഥ്വിരാജ് പ്രേക്ഷകന്റെ സങ്കല്‍പ്പ നായകനായി വന്നു പിറക്കുന്നത്.‌
അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്വന്തമായി നയവും അഭിപ്രായവുമുള്ള പ്രിഥ്വിരാജിനൊപ്പം വിവാദങ്ങളുടെയും ഒളിയമ്പുകളുടെയും  ഒരു അദൃശ്യ വലയം എപ്പോഴുമുണ്ടായിരുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും സിനിമാ വ്യവസായികളും ചേരിതിരിഞ്ഞപ്പോള്‍ തിലകനും, ലാലുഅലക്സിനും, സുരേഷ് കൃഷ്ണക്കുമൊപ്പം വിമതപക്ഷത്ത് നിന്ന് പ്രിഥ്വി ആദ്യ വെടി പൊട്ടിച്ചിരുന്നു. 
അമ്മയെയും ചലച്ചിത്ര പ്രവര്‍ത്തകരെയും വെല്ലു വിളിച്ച 'സത്യം' എന്ന സിനിമയിലെ നായകനായതിലൂടെ സിനിമാലോകത്ത് തന്നെ ധാരാളം ശത്രുക്കളെയും ഈ സമയം കൊണ്ടു  സമ്പാദിക്കുകയും ചെയ്തു.
പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ദി കൈമുതലായുള്ള പ്രിഥ്വിരാജ് എതിര്‍പ്പുകളെ വകഞ്ഞു മാറ്റി ബഹുദൂരം മുന്നോട്ടു പോയി. ഒരുപിടി ശ്രദ്ദേയമായ ചിത്രങ്ങള്‍ കൊണ്ടു യുവാക്കളുടെ റോള്‍ മോഡല്‍  ആയി മാറാന്‍ അധികം സമയം എടുത്തില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു നേടിയ 'വാസ്തവം' എന്ന ചിത്രത്തിലൂടെ തന്റെ അഭിനയസിദ്ധിക്ക് ആധികാരിക തിളക്കം നല്‍കാനും പ്രിഥ്വിരാജിനായി.  അതോടെ നരച്ച മീശ കറുപ്പിച്ചും, കുടവയര്‍ പിറകോട്ടു പിടിച്ചുകെട്ടിയും യയാതിയെപ്പോലെ യൌവ്വനം ഇരന്ന്  പുതിയ കാലത്തും ചുവടുപിഴക്കുന്ന കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്ന പഴയ പ്രതിഭകളും അവര്‍ക്കൊപ്പം ചെരിപ്പിനനുസരിച്ചു കാലു മുറിച്ചു പാകപ്പെടുത്തുന്ന അണിയറ പ്രവര്‍ത്തകരും ഉണര്‍ന്നു. പ്രിഥ്വിവിരോധം എന്ന രോഗ ബീജത്തിന് ആദ്യമായി ജീവരൂപം കൈകൊള്ളുന്നത്‌ അത്തരം പിന്നാമ്പുറ മലിനപരിസരങ്ങളില്‍ നിന്നാകാം.

പ്രിഥ്വിരാജ് പൂര്‍ണ്ണശരികളുടെ ആള്രൂപം ആണെന്നോ  പ്രിഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ച് ജോണ് ബ്രിട്ടാസിന് മുന്നില്‍ നിരത്തിയ വാദമുഖങ്ങളോ അഭിപ്രായങ്ങളോ പൂര്‍ണ്ണമായും ആധികാരിക രേഖകളുടെ പിന്തുണയുള്ളവയോ തന്നെയാണെന്നോ  ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ ഒരു സമീപനത്തിന്റെ പേരില്‍ പ്രിഥ്വിരാജെന്ന മഹാനടനെ നിര്‍ദാക്ഷിണ്യം വേട്ടയാടുന്നതിനു ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയില്ല. അഥവാ ആയുധങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടതിനു ശേഷം പാകമായ ഇരയെ തേടി നടന്ന വേട്ടക്കാര്‍ക്ക് മുന്നില്‍ ഒരു നിയോഗം പോലെ വന്നു വെളിപ്പെട്ടു എന്നൊരു പാപം മാത്രമേ പ്രിഥ്വിരാജ് ചെയ്തുള്ളൂ..
'ഏറും മോറും  ഒത്തുവരിക'യെന്ന നാട്ടു പ്രയോഗം പോലെ, അല്ലെങ്കില്‍ ;മോങ്ങാനിരിക്കുന്ന നായത്തലയില്‍ വന്നു വീണ തേങ്ങ'യായിപ്പോയി ജോണ് ബ്രിട്ടാസിന്റെ പ്രിഥ്വിരാജുമായുള്ള അഭിമുഖം എന്ന മഹാസംഭവം എന്നും വായിച്ചെടുക്കാം.  ഈ സംഭവത്തോടെപ്രിഥ്വിരാജെന്ന മഹാനടനെ മലയാളി സമൂഹ മനസ്സ് തിരസ്ക്കരിക്കുകയും അവിടെ രാജുമോന്‍ എന്ന കോമാളി കഥാപാത്രത്തെ പ്രതിഷ്ടിക്കുകയും ചെയ്തു. മേല്‍വിലാസം പോലും വ്യക്തമാക്കാത്ത ഏതോ വിദ്വാന്‍ പ്രിഥ്വിരാജിന്റെ വാക്കുകളും മറുപടിയായുള്ള ക്ലിപ്പുകളും  കൂടി എഡിറ്റു ചെയ്തു യൂടൂബില്‍ കയറ്റിയതോടെ ഒത്തു കിട്ടിയ ഇരയെ വലിച്ചു കീറി പങ്കുവെക്കുന്ന കഴുകന്മാരുടെ വേഷം എടുത്തണിഞ്ഞ്  ആവും വിധം തങ്ങളാല്‍ കഴിയുന്നപരിഹാസ ഭാവനകളും ഒളിയമ്പുകളും തൊടുത്ത് പ്രിഥ്വിരാജെന്ന മഹാ നടനെന്ന ബിംബത്തെ കൂടുതല്‍ വികൃതമാക്കാന്‍ മലയാളി പൊതുസമൂഹം മത്സരിക്കുകയായിരുന്നു.  തെറ്റായി ഉച്ചരിക്കപ്പെടുന്ന ഏതൊരു ഇംഗ്ലീഷു പദവും ഏറ്റെടുക്കേണ്ടി വരുന്ന  ഒരു പിതൃത്വത്തിന്റെ  ബാധ്യത പ്രിഥ്വിരാജിനു ചാര്‍ത്തിക്കിട്ടി. പഴയ സ്പോക്കണ്‍  മംഗ്ലീഷു ഹാസ്യങ്ങള്‍ പുതിയ ഉടുപ്പണിയിച്ച്  വീര്യം കൂട്ടിയ വീഞ്ഞായി പുനരവതരിപ്പിക്കപ്പെട്ടു. മുന്‍വിധികളോടെ അഹങ്കാരിയും അപക്വമതിയുമായ ഒരാളുടെ കോപ്രായങ്ങള്‍ എന്ന് വരാനിരിക്കുന്ന പടങ്ങള്‍ക്ക് വരെ സീല്‍ചെയ്യപ്പെട്ടു. രാജുമോനെ കാണുമ്പോഴേക്കും വായ പൊത്തി ചിരിക്കുന്ന കോമാളി കഥാപാത്രത്തിലേക്ക് പ്രിഥ്വിരാജിനെ മാറ്റിയെടുത്തപ്പോള്‍  മാത്രമാണ് ഈ മനോരോഗികള്‍ക്ക് സമാധാനം കിട്ടിയത്. അമിതമായ ആത്മവിശ്വാസവും തന്റെ കഴിവിലുള്ള പൂര്‍ണ്ണ വിശ്വാസവും ,ഇകഴ്ത്തപ്പെടുന്നതിലെ നൈരാശ്യവും നിഴലിച്ചതായിരുന്നു പ്രിഥ്വിരാജിന്റെ അഭിമുഖത്തിലെ ഓരോ വാക്കുകളും. അതുകൊണ്ട് തന്നെ വാക്കുകള്‍ക്കുമപ്പുറം  പ്രിഥ്വിരാജിന്റെ വികാരം മലയാളി പൊതു സമൂഹത്തിനു മനസ്സിലാകാതെ പോയി. അല്ലെങ്കിലും അപരന്റെ വളര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ ആര്‍ക്കാണ് നേരം?

അഭിമുഖ മഹാസംഭവം കഴിഞ്ഞ പാടെ മലയാളി മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍ ഇരതേടി നടന്നു വിശ്രമത്തിലായിരുന്നവര്‍ എല്ലാ അമ്പുകളിലും വിഷം പുരട്ടി സജീവമായി. അവന്റെ ധിഷണയും ആശയ വിനിമയോപാധികളുടെ സര്‍വ്വ സ്രോതസ്സും ഉണര്‍ന്നു.ഇ- മെയിലുകളായും ,എസ്സെമ്മെസ്സുകളായും  വായ്മൊഴി, വരമൊഴിച്ചന്തങ്ങളായും  രാജുമോനെന്ന മംഗ്ലീഷു സായിപ്പിന്റെ ബഫൂണ്‍ കോലത്തിലേക്ക്  ഒരു മഹാനടനെ അവര്‍ കോലം കെട്ടിച്ചുവിട്ടു. അല്പ്പനും അഹങ്കാരിയുമായ കഥാപാത്രങ്ങളാക്കി പ്രിഥ്വിരാജിനെയും ഭാര്യ സുപ്രിയയെയും ചേര്‍ത്ത് കഥകള്‍ മത്സരിച്ചു പടച്ചു . അതില്‍ ഒന്നാണ് ഇവര്‍ ഒരു കടയില്‍ ചെന്ന് ടെന്‍ കോര്‍ണര്‍ റൈസ് ലവ് ഉണ്ടോ? എന്ന് ചോദിക്കുന്നത് അഥവാ ദശ- മൂല- അരി- ഇഷ്ട്ടം ..! ഇത്ര ഭാവനാ സമ്പന്നമായി കഥകള്‍ സൃഷ്ട്ടിക്കാന്‍ കഴിവുള്ളവര്‍ തങ്ങളുടെ പ്രതിഭ വെളിപ്പെടുത്തുന്ന ഇടം, അവസരം, അതിലൂടെ ലഭിക്കുന്ന ലാഭം എന്നിവ ചേര്‍ത്ത് ചിന്തിക്കുമ്പോളാണ്‌ മലയാളി മനസ്സിന്റെ മനോരോഗം എന്ന പ്രയോഗം എത്രമാത്രം യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാകൂ. വ്യക്തമായ ഉന്നത്തോടെ തങ്ങളുടെ പരിഹാസഭാവനകളുടെ ഭാണ്ഡം ചുമക്കാന്‍ തെളിച്ചു കൊണ്ടുവരപ്പെട്ട  ആദ്യ ബലിമൃഗം ഒന്നുമല്ല പ്രിഥ്വിരാജ് എന്ന മഹാനടന്‍ എന്ന് മലയാളി മനസ്സിന്റെ ഭൂതകാല ചരിത്രം പരിശോധിച്ചാല്‍  നമുക്ക് മനസ്സിലാകും
അപരന്റെ വിഴുപ്പു ചുമക്കുന്നവര്‍
മലയാളി മനസ്സിന് അപഹസിക്കാന്‍ എപ്പൊഴും ഒരു പ്രതീകം വേണ്ടിയിരുന്നു. അപരന്റെ വായില്‍ കയ്യിട്ടു മണത്ത് അവന്റെ വായ നാറുന്നുവെന്നു മൂന്നാമതൊരാളോട് പറഞ്ഞോ, കുമ്പിട്ടു നില്‍ക്കുന്നവന്റെ ആസനത്തില്‍ മൂക്ക് വെച്ച് നോക്കി നിന്നെ നാറുന്നു എന്നോ പറഞ്ഞില്ലെങ്കില്‍ സ്വന്തം ശുദ്ധിബോധം കൈമോശം വരുമോ എന്നൊരു വേവലാതിയാണ് അവന്. താന്താങ്ങളുടെ പൊങ്ങച്ചഗോപുരങ്ങള്‍ക്ക് ഉയരം വെപ്പിക്കുവാന്‍ ചുറ്റുപാടുള്ളതിനെ  തകര്‍ക്കുകയെന്ന ഒരു തന്ത്രമാണവന്റെ രീതി. ഉയരമുള്ളവന്റെ ചുമലുകള്‍ ഇടിച്ചു താഴ്ത്തി തനിക്കും തന്റെ വിദൂഷകര്‍ക്കും കയറി നിന്ന് ചിരിക്കാന്‍ ഒരു ഉയര്‍ന്ന തലം അവന്‍ കെട്ടിയുയര്ത്തും. തങ്ങള്‍ സമ്പൂര്‍ണ്ണരെന്ന സ്വയം പ്രഖ്യാപനങ്ങള്  ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി തങ്ങള്‍ക്കു അനഭിമതരായവരുടെ കാര്‍ട്ടൂണ്‍ രൂപങ്ങള്‍ പടക്കുകയും അവയെ വിഴുപ്പുമാലകള്‍ കൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്യും.
ഇത്തരം മുഖം കുനിച്ചു നിര്‍ത്തപ്പെട്ട ഒരു പാട് നിസ്സഹായ ജന്മങ്ങളെ സമൂഹത്തില്‍ സമീപ ഭൂതകാലത്ത് തന്നെ നമുക്ക് കാണാം. തങ്ങള്‍ ബോധമുള്ളവരാണെന്ന്  സ്ഥാപിക്കാന്‍ ഭ്രാന്തനെ കല്ലെറിയുന്ന വന്റെ മന:ശ്ശാസ്ത്രമാണത് .
സീതിഹാജി
സര്‍ദാര്‍ കഥകളുടെ മലയാള വാര്പ്പുമാതൃകകളായിരുന്നു ആദ്യകാലത്ത് മലയാളീ വിദൂഷകഫലിതങ്ങള്‍ക്ക് അസ്ഥിവാരം പണിതത്. ഉള്ളവനെ ചിരിപ്പിച്ചും അവന്റെ വിഡ്ഢി ഭാവനകളെ ചിരിച്ചു പ്രോത്സാഹിപ്പിച്ചും ജീവിച്ചു പോന്ന വിദൂഷകവേഷം കെട്ടിയ കോമാളി സില്‍ബന്ധികള്‍ ആയിരുന്നു മലയാളത്തിലേക്ക് മൊഴിയും പരിസരവും മാറ്റി സര്‍ദാര്‍ ഫലിതങ്ങള്‍ക്ക് മലയാളിടച്ചു നല്‍കിയത്. ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ വിദ്യാഭ്യാസകാലം പ്രീഡിഗ്രിക്കാലം ആണെന്ന് പഴയ കാലത്തെ താലോലിക്കുന്ന ഏതൊരു പൂര്‍വ്വ വിദ്യാര്‍ഥിയും സമ്മതിക്കും (സ്കൂളിന്റെ അതിരില്‍ തറച്ച പ്ലസ് ടൂ കുട്ടികള്‍ക്ക് ആ കാലത്തിന്റെ മധുരത്തെ കുറിച്ച് എന്തറിയാം !) കലാലയ വെടിക്കൂട്ടങ്ങളുടെ തലതെറിച്ച പ്രീഡിഗ്രി സദസ്സുകളുടെ സര്‍ദാര്‍ പ്രേതംകയറിയ മലയാളിയുടെ ആദ്യ പരിഹാസ്യ ബലിയാടായിരിക്കണം യശ:ശ്ശരീരനായ സീതിഹാജി.
ജനമനസ്സില്‍ പുഞ്ചിരിനിലാവ് കൊണ്ടു അടയാളമിട്ട സീതി സാഹിബ് വരേണ്യരായ കദര്‍ധാരികളുടെയും ,ആഭിജാത്യവും കുലമഹിമയും സമ്പത്തും കൊണ്ടു അനുഗ്രഹിക്കപ്പെട്ട  അധികാര ഗര്‍വ്വിന്റെ പ്രതീകങ്ങള്‍ക്കുമിടയില്‍ ഇവയെല്ലാമുണ്ടായിട്ടും സാധാരണക്കാരന്റെ സുഹൃത്തും അവന്റെ ഭാഷയില്‍ അവന്റെ വിഷയങ്ങള്‍ കേള്‍ക്കുകയും ഇടപെടുകയും ചെയ്തിരുന്ന സാമാജികനുമായിരുന്നു.
ഒരേ സമയം മുന്കോപവും സരസ പ്രകൃതവും മാറിമാറി മുദ്രവെക്കുന്ന ഒരു സംസാര രീതിയായിരുന്നു സീതിഹാജിയുടേത് . അപ്പപ്പോള്‍ തോന്നിയത് പച്ചയായി പറയാന്‍ ഔപചാരിക പദങ്ങള്‍ തേടിപ്പോകാതെ ഓ.വി. വിജയന്‍റെ രീതിയില്‍ 'തൂറാന്‍  മുട്ടിയ പ്രജാപതിയുടെ' ഭാഷ തന്നെയായിരുന്നു സീതി ഹാജിയുടേത്.
ഉരുളക്കുപ്പേരി പോലെ മറുപടി പറയുകയും ദേഷ്യംപിടിച്ചാല്‍ തന്റെ നാട്ടിന്‍പുറത്തെ സുഹൃത്തിനോടെന്ന പോലെ ഏതു പൊതു ഇടത്തും പ്രതികരിക്കാനും മടിയുണ്ടായിരുന്നുമില്ല . ഇതായിരുന്നു സീതി ഹാജിയുടെ ഗുണവും ദോഷവും.
അതുകൊണ്ട് തന്നെ സീതിഹാജിയുടെ സംസാരരീതിയും സ്വഭാവസവിശേഷതയും പരിഹാസ ഭാവനകളും കൂട്ടിച്ചേര്‍ത്ത് സര്‍ദാര്‍ ഫലിതങ്ങളുടെ  മലയാളഭാഷ്യം ചമക്കുകയായിരുന്നു കാംപസ് കൌമാരങ്ങള്‍!
സീതിഹാജിയെ കുറിച്ച് പറയപ്പെടുന്ന ഒരു പ്രധാന തമാശാപ്രയോഗം അദ്ദേഹത്തിന്റെ മുന്കോപത്തെ കുറിച്ചു തന്നെയാണ് .ഒരിക്കല്‍ പ്രസംഗിക്കാന്‍  വേണ്ടി എഴുന്നേറ്റു നിന്ന് 'നിങ്ങളൊക്കെ സീതിഹാജി തെറി പറയും തെറി പറയും എന്ന് പറയുന്നു ..ഞാന്‍ എന്ത് കോപ്പിലെ .... ആണ് പറയാറുള്ളത്? ' എന്ന് സാമാന്യം മുഴുത്ത ഒരു തെറിപ്പദം  കൂട്ടി ചോദിച്ചു എന്നാണു കഥ.!
ഹജ്ജു ചെയ്യാത്ത ഇന്ദിരയെ എന്തിനു ഇന്ദിരാജി എന്ന് വിളിക്കണം എന്ന് ചോദിച്ചുവെന്നും മരം മുറിച്ചാല്‍ മഴപെയ്യില്ലെങ്കില്‍ അറബിക്കടലില്‍ മഴ പെയ്യുന്നത് പിന്നെങ്ങിനെ ആണെന്ന് നിയമസഭയില്‍ ചോദിച്ചു എന്നതും പിന്നാമ്പുറ കഥകളില്‍ ഉണ്ട്.. പലതിലും അശ്ലീലം കലര്‍ത്തി വിളമ്പുന്നതായിരുന്നു അക്കാലത്തെ കൌമാര സദസ്സുകളിലെ കഥകളുടെ വിജയഫോര്‍മുല.
ഓരോ കഥകളുടെയും ഉപകഥകളായി അങ്ങിനെ അക്കാലത്തെ എല്ലാ ഫലിതഭാവനകളുടെയും കേന്ദ്ര കഥാപാത്രമായി സീതിഹാജി  മാറ്റപ്പെട്ടു. അതെന്തായാലും പുതിയ കാലത്തെ കഥാപാത്രങ്ങളുടെ വരവോടെ സീതി ഹാജി പുതിയ കഥകളില്‍ നായക സ്ഥാനത്തു നിന്ന് സാവധാനം മോചിതനായി.
ജയന്
പിന്നെയായിരുന്നു മിമിക്രി കലാകാരന്മാരുടെ ഗോഷ്ട്ടിപുരാണങ്ങള്‍ മലയാളി ഇടനേരം എടുത്തണിഞ്ഞ കൃത്രിമ ഗൌരവങ്ങളെ ഇക്കിളിപ്പെടുത്താന്‍ തുടങ്ങിയത് . ഇക്കുറി അവരുടെ ആയുധങ്ങള്‍ക്ക് ചേര്‍ന്ന ഇരയെ ഒത്തുവന്നത് അഭ്രപാളിയില്‍ അനശ്വരനായ ഒരു സൂപ്പര്‍ താരത്തിനു യോജിക്കുന്ന രീതിയിലായിരുന്നു. വെറും ആറു വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ടു മലയാള സിനിമയുടെ നായക സങ്കല്‍പ്പത്തിനു തന്നെ പുതിയ മാനം നല്‍കിയ കൃഷ്ണന്‍ നയര്‍ എന്ന 'ജയന്‍' ആയിരുന്നു ആ ഹതഭാഗ്യന്‍ .  1980 നവംബര്‍ 16 നു ജീവിതത്തോടും അഭിനയകലയോടും ഒരേസമയം വിടപറഞ്ഞ, സ്വജീവിതം കലക്ക് വേണ്ടിയുള്ള ആത്മാര്‍പ്പണമാക്കിയ കലാകാരനായിരുന്നു ജയന്‍ എന്ന വിസ്മയം! 'കോളിളക്കം' എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന സാഹസീകരംഗം ചിത്രീകരിക്കുമ്പോള്‍ ചെന്നെയില്‍ വെച്ചാണ് ജയന്‍ മരണത്തിന്റെ വാതില്‍ തട്ടിത്തുറന്ന് ഓര്‍മ്മയായത്. സ്വന്തമായി രൂപപ്പെടുത്തിയ ഒരു സംഭാഷണ രീതികൊണ്ടും വേറിട്ടൊരു ചിരികൊണ്ടും അക്കാലത്ത് ആബാലവൃദ്ധം ജനങ്ങളുടെ ആരാധനാ കഥാപാത്രമായ ജയന്‍ അതേ കാരണങ്ങള്‍ കൊണ്ടു പില്‍ക്കാലത്തെ മിമിക്രീ കോമാളിക്കൂട്ടത്തിന്റെ അവമതിക്കും കാരണമായി എന്നുള്ളത് ചരിത്രത്തിന്റെ ദുരന്ത പരിണാമമായിരിക്കും.
പര്‍വ്വതീകരിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് ഒരു ജയന്‍ ടച്ചു തന്നെ ഈ കൊമാളിക്കൂട്ടം സമൂഹത്തിനു പകര്‍ന്നു കൊടുത്തു. 'ഒരു ജയന്തി ജനത കിട്ടിയിരുന്നെങ്കില്‍ പിടിച്ചു നിര്ത്താമായിരുന്നു' , 'ഒരു കഴുങ്ങു കിട്ടിയിരുന്നെങ്കില്‍ പല്ലില്‍ കുത്താമായിരുന്നു', 'സൌരയൂഥത്തില്‍ കയറി പന്ത് തട്ടാമായിരുന്നു' തുടങ്ങി ജയന്റെ വേഷവും ശബ്ദവും ശൈലിയും കൂട്ടിച്ചേര്‍ത്തു വയറ്റുപ്പിഴപ്പിന്റെ പേര് പറഞ്ഞു നിരന്തരം ദ്രോഹിച്ചു കൊണ്ടേയിരുന്നു ഇക്കൂട്ടര്‍. സഹികെട്ട് ജയന്റെ കുടുംബം കോടതി കയറും വരെയും ഒരു മനസ്സാക്ഷിക്കുത്തും ആര്‍ക്കും അനുഭവപ്പെട്ടില്ലെന്നതായിരുന്നു ഏറെ ദു:ഖകരം !
ശ്രീശാന്ത്
കുറച്ചു കാലം ഇരതേടി നടന്നു വെറുംകയ്യോടെ മടങ്ങി വന്ന അരിശം ഈ വേട്ടക്കാര്‍ക്ക് തീര്‍ന്നു കിട്ടിയത് ഈയടുത്ത കാലത്തായി കായികരംഗത്ത് നിന്ന് ഒരു ഒത്ത ഇരയെ വീണുകിട്ടിയപ്പോഴാണ് . ഇന്ത്യ വിജയ കിരീടംചൂടിയ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലും , ഏകദിന ലോകകപ്പിലും കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച മലയാളികളുടെ അഭിമാനമായ ശ്രീശാന്താണ് ഇക്കുറി ടാര്‍ജറ്റ് ചെയ്യപ്പെട്ടത്. നേട്ടങ്ങളില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന , ക്ഷുഭിത പ്രകൃതിയുള്ള ശ്രീശാന്തിന്റെ സ്വാഭാവം തന്നെ ഒരു വികൃതിപ്പയ്യനായ വിദ്യാര്‍ഥിയുടേതിനു സമാനമായിരുന്നു.
ക്ലാസ്സില്‍ എത്ര ബഹളക്കാരനായാലും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കുന്ന വിദ്യാര്‍ഥിയുടെ മന:ശ്ശാസ്ത്ര മായിരുന്നു ശ്രീശാന്തിന്റേത് . സ്വഭാവ സവിശേഷതകളിലെ ഈ  പൊരുത്തക്കേടിനെ മാത്രം ഫോക്കസ് ചെയ്ത് ശ്രീശാന്തിന്റെ പ്രതിഭാസ്പര്‍ശത്തെയും അര്‍പ്പണബോധത്തെയും കണ്ടില്ലെന്നു നടിച്ച് മലയാളികള്‍ക്ക് തന്നെ അപമാനമാണ് ശ്രീശാന്തെന്നു മുദ്രകുത്തിയാണ്  പൊതു സമൂഹത്തിന്റെ വര്‍ഗ്ഗീകരണ കള്ളികള്‍ ശ്രീ ശാന്തിനെ മാറ്റി നിര്‍ത്തിയത് .
ഹര്‍ഭജന്റെ കയ്യില്‍ നിന്ന് അടിവാങ്ങിയതും, സൈമണ്‍സിനെ തെറി വിളിച്ചതും മുഖഭാവങ്ങളിലെ ഗോഷ്ട്ടികളും മാത്രം മലയാളി സൂക്ഷിച്ചു നോക്കി വിലയിരുത്തി . അവനവനു എത്തിപ്പെടാന്‍ കഴിയാത്തിടത്ത് അന്യന്‍ ഇരിക്കുമ്പോഴുള്ള  ഒരു കുശുമ്പു തീര്‍ക്കാന്‍ ഓരോരുത്തരും ശ്രീശാന്തിനെ വിടാതെ പിന്തുടര്‍ന്ന് ചന്തപ്പിള്ളേരുടെ  മനസ്സോടെ കൂക്കി വിളിച്ചു കൊണ്ടേയിരുന്നു. ശ്രീശാന്തിന്റെ അമ്മയുടെ പ്രാര്‍ഥനയും പൊങ്കാലയും ഒക്കെയായിരുന്നു മാധ്യമ വാര്‍ത്തകളിലെ പോലും പ്രധാന ഉള്ളടക്കം!
ഗോപുമോന്റെ അമ്മ എന്ന് തുടങ്ങുന്ന ഫലിതങ്ങള്‍ക്കായിരുന്നു ലോകകപ്പിനിടയില്‍ പോലും പ്രചാരം..
അവയിലൊന്നാണ് ലോകകപ്പിന് ശേഷം ശ്രീശാന്തിന്റെ അമ്മ ചാനലുകാരോട് പറയുന്നതായി പ്രചരിച്ച  ഒരു ഫലിതം
'എന്റെ ഗോപുമോനെക്കൊണ്ട് ഒരു ഓവര്‍ കൂടി ചെയ്യിക്കാത്തതിനുള്ള ശിക്ഷ ആ ധോണിക്ക് കിട്ടി. അവന്റെ ഓവറില്‍ ശ്രീലങ്ക  ഇത്തിരികൂടി റണ്സ് എടുത്തിരുന്നെങ്കില്‍ സിമ്പിളായി സെഞ്ചുറി തികക്കാമായിരുന്നില്ലേ  ആ ധോണിക്ക്' എന്ന്..  ശ്ലീലവും അശ്ലീലവും കലരുന്ന ദ്വയാര്‍ത്ഥ ഫലിതങ്ങള്‍ വേറെയും!
അതെന്തായാലും ശ്രീശാന്ത് ശാന്തമായി തന്നെ അവയെ നേരിട്ടു. ടീ വി രാജേഷിനെ പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയാനൊന്നും ശ്രീശാന്ത് നിന്നില്ല. ക്രിക്കറ്റ് കളിച്ചില്ലെങ്കിലും ഡാന്സ് കളിച്ചു ഞാന്‍ ഞാന്‍ കുടുംബം  പോറ്റും എന്ന്  തെളിയിച്ചു കൊടുത്തു ശ്രീ.
സില്‍സിലാ ഹരിശങ്കര്‍
അടുത്ത ഇര ഉര്‍വ്വശീശാപം ഉപകാരമായ സില്സിലാ ആല്‍ബം ഫെയിം ഹരിശങ്കര്‍ ആയിരുന്നു
ഹരിശങ്കര്‍ കലവൂര്‍ എന്ന വെറും മനുഷ്യനെ 'സില്സിലാ ഹരിശങ്കര്‍' എന്ന ആഗോള പ്രശസ്തനാക്കിയതിന് , അഞ്ചു ലക്ഷം ഹിറ്റുകള്‍ വന്നു യൂടൂബു താരമാക്കിയതിന് മലയാളി മനസ്സാക്ഷിയെ നമിക്കണം! വെറുമൊരു നേരംപോക്ക് ഗാനചിത്രീകരണത്തെ 'കൂതറ ആല്‍ബ' മെന്ന പേരില്‍ യൂടൂബില്‍ അപ്ലോഡ് ചെയ്തു പരിഹസിക്കാനുള്ള ശ്രമമാണ് നെഗറ്റീവ് പബ്ലിസിറ്റിയായി ഹരിശങ്കറെ  അനുഗ്രഹിച്ചത്. നേരിട്ടും ഫോണ്‍ വിളികളിലൂടെയും എസ്സെമ്മെസ് വഴിയും നിത്യവും കേട്ടു കൊണ്ടിരുന്ന തെറികള്‍ക്ക്‌ പ്രായശ്ചിത്തമായി ഏഷ്യാനെറ്റ്  റ്റോക്ക് ഷോയിലേക്ക്  പി സത്യന്‍ ക്ഷണിക്കുന്നതിലൂടെ കഥ മാറുന്നു. പിന്നീട് സില്സിലാ ഹരി ശങ്കര്‍ വളര്‍ന്നത്‌ സിനിമയിലേക്ക് . പി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ  ബോബനും ജയസൂര്യയും ഇന്ദ്രജിത്തും അഭിനയിക്കുന്ന 'ത്രീ കിങ്ങ്സ്' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ ഈഗാനം ചിട്ടപ്പെടുത്തുന്നതും പില്‍ക്കാല ചരിത്രം! തന്നെ വീടിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതിരുന്ന സമൂഹത്തിനു മുന്നിലൂടെ 'ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവ്വനം' എന്ന് പാടി സില്‍ സിലാ ഹരി ശങ്കര്‍ നെഞ്ചു വിരിച്ചു നടന്നു പോകുന്നു 
സന്തോഷ്‌ പണ്ഡിറ്റ്
ഹരിശങ്കര്‍ ഉഴുതു മറിച്ച ഭൂമിയിലാണ് അടുത്ത ഇരക്ക്  മുളപൊട്ടുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ആല്‍ബമെടുപ്പുകാരനാണ് 'എന്നെ വേട്ടയാടു വിളയാട്' എന്ന് പറഞ്ഞ് പൊതു ജനത്തിനു മുന്നില്‍ മലര്‍ന്നടിച്ചു കിടന്നു തന്നത് . പക്ഷെ ഇക്കുറി ആ വലയില്‍ ബുദ്ധിമാനായ മലയാളികള്‍ ഒന്നടങ്കം വീണു തോറ്റു കൊടുക്കുകയായിരുന്നു. നേരെ ചൊവ്വേ പ്രശസ്തനാവാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള, ബുദ്ധിമാനായ, അതേ സമയം പാവത്താനായ ഒരാള്‍ക്ക്‌ മുന്നില്‍ തങ്ങളുടെ ബുദ്ധിയുടെ ഭാരം ബുദ്ധിമാന്മാരായ മനോരോഗികള്‍ അടിയറ വെച്ച്  ലജ്ജിച്ചു നില്‍ക്കുന്ന വൈപരീത്യം ആണ് ഇക്കുറി സംഭവിച്ചത് . ഇത്രകാലം തങ്ങള്‍ പണ്ഡിറ്റിനെ ചുമന്നത് അയാളുടെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ അറിയാതെ കൊളുത്തിവെച്ച ഇര പിടിച്ചാണെന്നു  മനസ്സിലാക്കാന്‍ ഈ മനോരോഗികള്‍ വൈകിയതിലാണ് കാലത്തിന്റെ തമാശ!
താന്‍ സൌന്ദര്യമില്ലാത്തവരുടെ നായകനാണെന്നും 'വലിയകുട്ടി' യാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞു ബഹുഭാഷയില്‍ വലിയ കാന്‍വാസില്‍ നിങ്ങളെ ഞാന്‍ എന്റെ സിനിമ കാണിച്ചു വിറളി പിടിപ്പിക്കും എന്ന് വെല്ലു വിളിക്കാനും സന്തോഷ്‌ പണ്ഡിറ്റിനു കഴിഞ്ഞു എന്നുള്ളിടത്താണ് മലയാളി മനസ്സിന്റെ ഗര്‍വ്വിന്റെ കിരീടം സ്വല്പ്പമെങ്കിലും ചെരിയുന്നത് .
ടിന്റുമോന്‍
എന്നാല്‍ നവകാലത്തെ എല്ലാ കോമാളി ഭാവനകളുടെയും അപര ഹാസ്യത്തിന്റെയും  സര്‍വ്വപാപഭാരങ്ങളും ഏറ്റുവാങ്ങി കുരിശേറാന്‍  'ടിന്റുമോന്‍' എന്ന ഊരില്ലാത്ത, പേരില്ലാത്ത, വിലാസവും രക്ഷിതാക്കളും ഇല്ലാത്ത പീഡിതരുടെ പ്രതിരൂപ നായകന്‍ നമുക്ക്,  മലയാളി മനസ്സുകള്‍ക്ക് മുന്നില്‍ വിനയാന്വിതനായി വന്നു നില്‍ക്കുന്നു. വാമൊഴിയായും വരമൊഴിയായും ഉരുവം കൊണ്ട , കുസൃതികളുടെയും ,തര്‍ക്കുത്തരങ്ങളുടെയും വിഡ്ഢിത്തരങ്ങളുടെയും മൂര്‍ത്ത രൂപം! ആര്‍ക്കും ഏതു ആണിയും തറക്കാന്‍ കഴിയുംവിധം ചാഞ്ഞുചെരിഞ്ഞങ്ങിനെ കുരിശില്‍ കിടക്കുന്നു!
എപ്പൊഴും അപരനെ തറക്കാന്‍ കുരിശുതേടി നടക്കുന്ന പൊതു സമൂഹത്തിന്റെ എല്ലാ ആശയും തീരുംവരെ 'എന്നെ ക്രൂശിക്കൂ നിങ്ങള്‍ ആനന്ദിക്കൂ' എന്ന് പ്രലോഭിപ്പിച്ചുകൊണ്ടു ടിന്റുമോന്‍ നമ്മുടെ സാംസ്കാരിക ബോധത്തിന് മുന്നില്‍ ബലിയാടായി നിന്ന്, വിമലീകരിക്കപ്പെട്ട വിശുദ്ദരൂപങ്ങള്‍ക്ക്‌ വിസ്മൃതിയുടെ മറകെട്ടുന്നു!
പക്ഷെ ടിന്റുവിനുപോലും രക്ഷിതാക്കള്‍ ഉണ്ടെന്നും അത് തങ്ങളാണെന്നും ഇരിഞാലക്കുടയിലും എറണാകുളത്തും  ഓരോ വ്യക്തികളും, കമ്പനികളും വ്യവഹാരങ്ങളുമായി കോടതി കയറുന്നത് ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ , ടിന്റുമോന്റെ രക്ഷിതാക്കള്‍ എന്ന് അവകാശപ്പെടുന്നവരോ അപരഹാസ്യത്തിന്റെ വികൃത മുഖംമൂടി ആഭരണമാക്കുന്നവരോ  നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല. മറ്റൊരാളെ താറടിക്കാനും വിഡ്ഢിവിലാസങ്ങള്‍ ശത്രുവിനെതിരെ ചാര്‍ത്താന്‍ പോലും പേറ്റന്റ്  എടുക്കുന്ന കോര്‍പ്പറേറ്റ് മനസ്സായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ സമൂഹത്തിന്റെ മനസ്സ് എന്ന്!
കലികാലം എന്ന് പഴങ്കാല പഴമൊഴി!