My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, October 19, 2011

'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം





മലയാളി സമൂഹത്തിന്റെ മന:ശാസ്ത്രം

സമീപകാലത്ത് മലയാളി സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി , വിശേഷം, പ്രതീകം എന്നിവ എന്തെന്ന് പരതിയാല്‍ നാം എത്തിച്ചേരുന്നത്  അണ്ണാ ഹസാരെയുടെ സമരം, സൗമ്യയുടെ വധം, മുല്ലപ്പൂ വിപ്ലവങ്ങളുടെ ആശയപരിസരം, സാമ്പത്തീക മാന്ദ്യം തുടങ്ങിയ കാലീകപ്രസക്തിയുള്ള വിഷയങ്ങളിലോ, മലയാളിയുടെ കാല്‍പ്പനിക കുലചിന്തകള്‍ പേറുന്ന, അവന്റെ സാംസ്കാരിക പരിസരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും ഗൌരവ ചിന്തകളിലോ അല്ലെന്നു നമുക്ക് കാണാം. അവന്റെ സൌഹൃദ സദസ്സുകളെയും കൂടിച്ചേരലുകളേയും അവന്റെ ആശയ വിനിമയോപാധികളെയും പിന്തുടരുമ്പോള്‍  മലയാളി മനസ്സ് ഒരാഭരണമായി കൊണ്ടു നടക്കുന്ന സാംസ്കാരിക മനോരോഗത്തിന്റെ കൌതുകലോകത്തായിരിക്കും നമ്മുടെ അന്വേഷണങ്ങള്‍ അവസാനിക്കുന്നത് . അപരഹാസ്യം അവനു നല്‍കുന്ന ആത്മസുഖത്തേക്കാള്‍ വലുതല്ല അവന്റെ കെട്ടിപ്പൊക്കി ഉയര്‍ത്തിയ സാംസ്കാരികൌന്നത്യത്തിന്റെ പ്രതീക ഗോപുരങ്ങള്‍ ഒന്നും തന്നെയെന്നൊരു സ്വയം പ്രഖ്യാപനം അതില്‍ കാണാം.
കണ്ണാടിയില്‍ കാണുന്ന സ്വരൂപത്തെ കഴിഞ്ഞാല്‍ അവന്‍ കണ്ടെത്തുന്ന ഏതു രൂപത്തിന്റെയും ന്യൂനത കണ്ടെത്തുന്നതിലായിരിക്കും മലയാളിയുടെ പരമമായ സംതൃപ്തി കുടികൊളളുന്നത്
ഇനി വയ്യെന്ന മട്ടില്‍ മൃഷ്ട്ടാന്നഭോജനം നടത്തി ഒരു ഏമ്പക്കവും വിട്ടു സദ്യാഹാളിന്നു പുറത്തേക്കു വരുമ്പോള്‍ അടുത്തുള്ളവനോട് അവന്‍ പറയുന്നത് 'പൂവന്‍ പഴത്തിനു വലിപ്പം കൂടി ഇതെങ്ങിനെ വായിലേക്ക് കടത്തും ? സദ്യയുടെ ഐശ്വര്യം പോയി' എന്നോ മറ്റോ ആയിരിക്കും. ഒരേ സമയം ഉള്ളില്‍ ആസ്വദിക്കുകയും പുറമേ അവമതിക്കുകയും ചെയ്യുന്ന ഒരു സ്വഭാവപ്രകൃതിയാണ് ഓരോരുത്തനും അഭിമാനത്തോടെ പേറുന്നത്.
'പ്രിഥ്വി വിരോധം' എന്ന മനോരോഗം.
പ്രിഥ്വിരാജിനെ ജീവിക്കാന്‍  സമ്മതിക്കില്ലെന്നൊരു അപ്രഖ്യാപിത ഉപരോധം ഏറ്റെടുത്തു ആശയ ലോകം കൊണ്ടു ഇഞ്ചിഞ്ചായി വധിച്ച് ആസ്വദിക്കുന്ന 'പ്രിഥ്വിവിരോധം' എന്ന അപകടകരമായ മാനസീകരോഗം ഒരു പകര്ച്ച്ചവ്യാധി പോലെ പരസ്പരം പകര്‍ന്നു രസിക്കുകയാണ് ഇന്നത്തെ മലയാളി സമൂഹത്തിന്റെ  പ്രധാന വിനോദങ്ങളില്‍ ഒന്ന്. സ്വയം ചീഞ്ഞളിഞ്ഞു പരസ്പരം ദുര്‍ഗന്ധം വമിപ്പിച്ച് മലിനജീവിതങ്ങളില്‍ ആത്മരതി നുകരുന്ന ഒരു രോഗഗ്രസ്ത സമൂഹമായി മലയാളികള്‍ സ്വയം തങ്ങളുടെ സംസ്കാരത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കു
കയാണ് .
വെറുമൊരു നേരംപോക്ക് ഫലിതങ്ങളിലെ വ്യക്തി ഹത്യ എന്നതിലുമപ്പുറം പ്രിഥ്വിരാജ് ഉന്നമാക്കപ്പെടുന്നതിലെ ഭൂതകാലം ചികയുന്നതിലൂടെയേ നമ്മുടെ സാമൂഹിക സാംസ്കാരിക മുഖത്തിന്റെ വൈകൃതം നമുക്ക് ശരിക്കും ബോധ്യമാകൂ..
പ്രിഥ്വിരാജ് നാള്‍വഴികള്‍
മലയാള സിനിമക്ക് ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കിയ ചലച്ചിത്ര നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1983 ല്‍  ആണ് പ്രിഥ്വിരാജിന്റെ ജനനം.തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും  പഠനം പൂര്‍ത്തിയാക്കി ഓസ്ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്സിന്നു ചേര്‍ന്നെങ്കിലും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് രഞ്ജിത്തിന്റെ 'നന്ദനം' എന്ന സിനിമയിലൂടെ  വെള്ളി വെളിച്ചത്തിനു ഇതാ ഞാന്‍ എന്ന് പരിചയപ്പെടുത്തുകയായിരുന്നു പ്രിഥ്വിരാജ്.
കുടവയറും വിഗ്ഗ് വെച്ച തലകളുമായി വൃദ്ദനായകരുടെ 'വേഷംകെട്ടു യുവത്വം' മലയാള സിനിമയെ മുട്ടിന്‍ കാലില്‍ വലിച്ചിഴക്കുന്ന സമയത്താണ് പൌരുഷ പ്രകൃതിയും ഒഴുക്കുള്ള സംഭാഷണ ചാതുരിയും കൊണ്ടു പ്രിഥ്വിരാജ് പ്രേക്ഷകന്റെ സങ്കല്‍പ്പ നായകനായി വന്നു പിറക്കുന്നത്.‌
അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്വന്തമായി നയവും അഭിപ്രായവുമുള്ള പ്രിഥ്വിരാജിനൊപ്പം വിവാദങ്ങളുടെയും ഒളിയമ്പുകളുടെയും  ഒരു അദൃശ്യ വലയം എപ്പോഴുമുണ്ടായിരുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും സിനിമാ വ്യവസായികളും ചേരിതിരിഞ്ഞപ്പോള്‍ തിലകനും, ലാലുഅലക്സിനും, സുരേഷ് കൃഷ്ണക്കുമൊപ്പം വിമതപക്ഷത്ത് നിന്ന് പ്രിഥ്വി ആദ്യ വെടി പൊട്ടിച്ചിരുന്നു. 
അമ്മയെയും ചലച്ചിത്ര പ്രവര്‍ത്തകരെയും വെല്ലു വിളിച്ച 'സത്യം' എന്ന സിനിമയിലെ നായകനായതിലൂടെ സിനിമാലോകത്ത് തന്നെ ധാരാളം ശത്രുക്കളെയും ഈ സമയം കൊണ്ടു  സമ്പാദിക്കുകയും ചെയ്തു.
പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ദി കൈമുതലായുള്ള പ്രിഥ്വിരാജ് എതിര്‍പ്പുകളെ വകഞ്ഞു മാറ്റി ബഹുദൂരം മുന്നോട്ടു പോയി. ഒരുപിടി ശ്രദ്ദേയമായ ചിത്രങ്ങള്‍ കൊണ്ടു യുവാക്കളുടെ റോള്‍ മോഡല്‍  ആയി മാറാന്‍ അധികം സമയം എടുത്തില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു നേടിയ 'വാസ്തവം' എന്ന ചിത്രത്തിലൂടെ തന്റെ അഭിനയസിദ്ധിക്ക് ആധികാരിക തിളക്കം നല്‍കാനും പ്രിഥ്വിരാജിനായി.  അതോടെ നരച്ച മീശ കറുപ്പിച്ചും, കുടവയര്‍ പിറകോട്ടു പിടിച്ചുകെട്ടിയും യയാതിയെപ്പോലെ യൌവ്വനം ഇരന്ന്  പുതിയ കാലത്തും ചുവടുപിഴക്കുന്ന കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്ന പഴയ പ്രതിഭകളും അവര്‍ക്കൊപ്പം ചെരിപ്പിനനുസരിച്ചു കാലു മുറിച്ചു പാകപ്പെടുത്തുന്ന അണിയറ പ്രവര്‍ത്തകരും ഉണര്‍ന്നു. പ്രിഥ്വിവിരോധം എന്ന രോഗ ബീജത്തിന് ആദ്യമായി ജീവരൂപം കൈകൊള്ളുന്നത്‌ അത്തരം പിന്നാമ്പുറ മലിനപരിസരങ്ങളില്‍ നിന്നാകാം.

പ്രിഥ്വിരാജ് പൂര്‍ണ്ണശരികളുടെ ആള്രൂപം ആണെന്നോ  പ്രിഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ച് ജോണ് ബ്രിട്ടാസിന് മുന്നില്‍ നിരത്തിയ വാദമുഖങ്ങളോ അഭിപ്രായങ്ങളോ പൂര്‍ണ്ണമായും ആധികാരിക രേഖകളുടെ പിന്തുണയുള്ളവയോ തന്നെയാണെന്നോ  ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ ഒരു സമീപനത്തിന്റെ പേരില്‍ പ്രിഥ്വിരാജെന്ന മഹാനടനെ നിര്‍ദാക്ഷിണ്യം വേട്ടയാടുന്നതിനു ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയില്ല. അഥവാ ആയുധങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടതിനു ശേഷം പാകമായ ഇരയെ തേടി നടന്ന വേട്ടക്കാര്‍ക്ക് മുന്നില്‍ ഒരു നിയോഗം പോലെ വന്നു വെളിപ്പെട്ടു എന്നൊരു പാപം മാത്രമേ പ്രിഥ്വിരാജ് ചെയ്തുള്ളൂ..
'ഏറും മോറും  ഒത്തുവരിക'യെന്ന നാട്ടു പ്രയോഗം പോലെ, അല്ലെങ്കില്‍ ;മോങ്ങാനിരിക്കുന്ന നായത്തലയില്‍ വന്നു വീണ തേങ്ങ'യായിപ്പോയി ജോണ് ബ്രിട്ടാസിന്റെ പ്രിഥ്വിരാജുമായുള്ള അഭിമുഖം എന്ന മഹാസംഭവം എന്നും വായിച്ചെടുക്കാം.  ഈ സംഭവത്തോടെപ്രിഥ്വിരാജെന്ന മഹാനടനെ മലയാളി സമൂഹ മനസ്സ് തിരസ്ക്കരിക്കുകയും അവിടെ രാജുമോന്‍ എന്ന കോമാളി കഥാപാത്രത്തെ പ്രതിഷ്ടിക്കുകയും ചെയ്തു. മേല്‍വിലാസം പോലും വ്യക്തമാക്കാത്ത ഏതോ വിദ്വാന്‍ പ്രിഥ്വിരാജിന്റെ വാക്കുകളും മറുപടിയായുള്ള ക്ലിപ്പുകളും  കൂടി എഡിറ്റു ചെയ്തു യൂടൂബില്‍ കയറ്റിയതോടെ ഒത്തു കിട്ടിയ ഇരയെ വലിച്ചു കീറി പങ്കുവെക്കുന്ന കഴുകന്മാരുടെ വേഷം എടുത്തണിഞ്ഞ്  ആവും വിധം തങ്ങളാല്‍ കഴിയുന്നപരിഹാസ ഭാവനകളും ഒളിയമ്പുകളും തൊടുത്ത് പ്രിഥ്വിരാജെന്ന മഹാ നടനെന്ന ബിംബത്തെ കൂടുതല്‍ വികൃതമാക്കാന്‍ മലയാളി പൊതുസമൂഹം മത്സരിക്കുകയായിരുന്നു.  തെറ്റായി ഉച്ചരിക്കപ്പെടുന്ന ഏതൊരു ഇംഗ്ലീഷു പദവും ഏറ്റെടുക്കേണ്ടി വരുന്ന  ഒരു പിതൃത്വത്തിന്റെ  ബാധ്യത പ്രിഥ്വിരാജിനു ചാര്‍ത്തിക്കിട്ടി. പഴയ സ്പോക്കണ്‍  മംഗ്ലീഷു ഹാസ്യങ്ങള്‍ പുതിയ ഉടുപ്പണിയിച്ച്  വീര്യം കൂട്ടിയ വീഞ്ഞായി പുനരവതരിപ്പിക്കപ്പെട്ടു. മുന്‍വിധികളോടെ അഹങ്കാരിയും അപക്വമതിയുമായ ഒരാളുടെ കോപ്രായങ്ങള്‍ എന്ന് വരാനിരിക്കുന്ന പടങ്ങള്‍ക്ക് വരെ സീല്‍ചെയ്യപ്പെട്ടു. രാജുമോനെ കാണുമ്പോഴേക്കും വായ പൊത്തി ചിരിക്കുന്ന കോമാളി കഥാപാത്രത്തിലേക്ക് പ്രിഥ്വിരാജിനെ മാറ്റിയെടുത്തപ്പോള്‍  മാത്രമാണ് ഈ മനോരോഗികള്‍ക്ക് സമാധാനം കിട്ടിയത്. അമിതമായ ആത്മവിശ്വാസവും തന്റെ കഴിവിലുള്ള പൂര്‍ണ്ണ വിശ്വാസവും ,ഇകഴ്ത്തപ്പെടുന്നതിലെ നൈരാശ്യവും നിഴലിച്ചതായിരുന്നു പ്രിഥ്വിരാജിന്റെ അഭിമുഖത്തിലെ ഓരോ വാക്കുകളും. അതുകൊണ്ട് തന്നെ വാക്കുകള്‍ക്കുമപ്പുറം  പ്രിഥ്വിരാജിന്റെ വികാരം മലയാളി പൊതു സമൂഹത്തിനു മനസ്സിലാകാതെ പോയി. അല്ലെങ്കിലും അപരന്റെ വളര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ ആര്‍ക്കാണ് നേരം?

അഭിമുഖ മഹാസംഭവം കഴിഞ്ഞ പാടെ മലയാളി മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍ ഇരതേടി നടന്നു വിശ്രമത്തിലായിരുന്നവര്‍ എല്ലാ അമ്പുകളിലും വിഷം പുരട്ടി സജീവമായി. അവന്റെ ധിഷണയും ആശയ വിനിമയോപാധികളുടെ സര്‍വ്വ സ്രോതസ്സും ഉണര്‍ന്നു.ഇ- മെയിലുകളായും ,എസ്സെമ്മെസ്സുകളായും  വായ്മൊഴി, വരമൊഴിച്ചന്തങ്ങളായും  രാജുമോനെന്ന മംഗ്ലീഷു സായിപ്പിന്റെ ബഫൂണ്‍ കോലത്തിലേക്ക്  ഒരു മഹാനടനെ അവര്‍ കോലം കെട്ടിച്ചുവിട്ടു. അല്പ്പനും അഹങ്കാരിയുമായ കഥാപാത്രങ്ങളാക്കി പ്രിഥ്വിരാജിനെയും ഭാര്യ സുപ്രിയയെയും ചേര്‍ത്ത് കഥകള്‍ മത്സരിച്ചു പടച്ചു . അതില്‍ ഒന്നാണ് ഇവര്‍ ഒരു കടയില്‍ ചെന്ന് ടെന്‍ കോര്‍ണര്‍ റൈസ് ലവ് ഉണ്ടോ? എന്ന് ചോദിക്കുന്നത് അഥവാ ദശ- മൂല- അരി- ഇഷ്ട്ടം ..! ഇത്ര ഭാവനാ സമ്പന്നമായി കഥകള്‍ സൃഷ്ട്ടിക്കാന്‍ കഴിവുള്ളവര്‍ തങ്ങളുടെ പ്രതിഭ വെളിപ്പെടുത്തുന്ന ഇടം, അവസരം, അതിലൂടെ ലഭിക്കുന്ന ലാഭം എന്നിവ ചേര്‍ത്ത് ചിന്തിക്കുമ്പോളാണ്‌ മലയാളി മനസ്സിന്റെ മനോരോഗം എന്ന പ്രയോഗം എത്രമാത്രം യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാകൂ. വ്യക്തമായ ഉന്നത്തോടെ തങ്ങളുടെ പരിഹാസഭാവനകളുടെ ഭാണ്ഡം ചുമക്കാന്‍ തെളിച്ചു കൊണ്ടുവരപ്പെട്ട  ആദ്യ ബലിമൃഗം ഒന്നുമല്ല പ്രിഥ്വിരാജ് എന്ന മഹാനടന്‍ എന്ന് മലയാളി മനസ്സിന്റെ ഭൂതകാല ചരിത്രം പരിശോധിച്ചാല്‍  നമുക്ക് മനസ്സിലാകും
അപരന്റെ വിഴുപ്പു ചുമക്കുന്നവര്‍
മലയാളി മനസ്സിന് അപഹസിക്കാന്‍ എപ്പൊഴും ഒരു പ്രതീകം വേണ്ടിയിരുന്നു. അപരന്റെ വായില്‍ കയ്യിട്ടു മണത്ത് അവന്റെ വായ നാറുന്നുവെന്നു മൂന്നാമതൊരാളോട് പറഞ്ഞോ, കുമ്പിട്ടു നില്‍ക്കുന്നവന്റെ ആസനത്തില്‍ മൂക്ക് വെച്ച് നോക്കി നിന്നെ നാറുന്നു എന്നോ പറഞ്ഞില്ലെങ്കില്‍ സ്വന്തം ശുദ്ധിബോധം കൈമോശം വരുമോ എന്നൊരു വേവലാതിയാണ് അവന്. താന്താങ്ങളുടെ പൊങ്ങച്ചഗോപുരങ്ങള്‍ക്ക് ഉയരം വെപ്പിക്കുവാന്‍ ചുറ്റുപാടുള്ളതിനെ  തകര്‍ക്കുകയെന്ന ഒരു തന്ത്രമാണവന്റെ രീതി. ഉയരമുള്ളവന്റെ ചുമലുകള്‍ ഇടിച്ചു താഴ്ത്തി തനിക്കും തന്റെ വിദൂഷകര്‍ക്കും കയറി നിന്ന് ചിരിക്കാന്‍ ഒരു ഉയര്‍ന്ന തലം അവന്‍ കെട്ടിയുയര്ത്തും. തങ്ങള്‍ സമ്പൂര്‍ണ്ണരെന്ന സ്വയം പ്രഖ്യാപനങ്ങള്  ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി തങ്ങള്‍ക്കു അനഭിമതരായവരുടെ കാര്‍ട്ടൂണ്‍ രൂപങ്ങള്‍ പടക്കുകയും അവയെ വിഴുപ്പുമാലകള്‍ കൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്യും.
ഇത്തരം മുഖം കുനിച്ചു നിര്‍ത്തപ്പെട്ട ഒരു പാട് നിസ്സഹായ ജന്മങ്ങളെ സമൂഹത്തില്‍ സമീപ ഭൂതകാലത്ത് തന്നെ നമുക്ക് കാണാം. തങ്ങള്‍ ബോധമുള്ളവരാണെന്ന്  സ്ഥാപിക്കാന്‍ ഭ്രാന്തനെ കല്ലെറിയുന്ന വന്റെ മന:ശ്ശാസ്ത്രമാണത് .
സീതിഹാജി
സര്‍ദാര്‍ കഥകളുടെ മലയാള വാര്പ്പുമാതൃകകളായിരുന്നു ആദ്യകാലത്ത് മലയാളീ വിദൂഷകഫലിതങ്ങള്‍ക്ക് അസ്ഥിവാരം പണിതത്. ഉള്ളവനെ ചിരിപ്പിച്ചും അവന്റെ വിഡ്ഢി ഭാവനകളെ ചിരിച്ചു പ്രോത്സാഹിപ്പിച്ചും ജീവിച്ചു പോന്ന വിദൂഷകവേഷം കെട്ടിയ കോമാളി സില്‍ബന്ധികള്‍ ആയിരുന്നു മലയാളത്തിലേക്ക് മൊഴിയും പരിസരവും മാറ്റി സര്‍ദാര്‍ ഫലിതങ്ങള്‍ക്ക് മലയാളിടച്ചു നല്‍കിയത്. ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ വിദ്യാഭ്യാസകാലം പ്രീഡിഗ്രിക്കാലം ആണെന്ന് പഴയ കാലത്തെ താലോലിക്കുന്ന ഏതൊരു പൂര്‍വ്വ വിദ്യാര്‍ഥിയും സമ്മതിക്കും (സ്കൂളിന്റെ അതിരില്‍ തറച്ച പ്ലസ് ടൂ കുട്ടികള്‍ക്ക് ആ കാലത്തിന്റെ മധുരത്തെ കുറിച്ച് എന്തറിയാം !) കലാലയ വെടിക്കൂട്ടങ്ങളുടെ തലതെറിച്ച പ്രീഡിഗ്രി സദസ്സുകളുടെ സര്‍ദാര്‍ പ്രേതംകയറിയ മലയാളിയുടെ ആദ്യ പരിഹാസ്യ ബലിയാടായിരിക്കണം യശ:ശ്ശരീരനായ സീതിഹാജി.
ജനമനസ്സില്‍ പുഞ്ചിരിനിലാവ് കൊണ്ടു അടയാളമിട്ട സീതി സാഹിബ് വരേണ്യരായ കദര്‍ധാരികളുടെയും ,ആഭിജാത്യവും കുലമഹിമയും സമ്പത്തും കൊണ്ടു അനുഗ്രഹിക്കപ്പെട്ട  അധികാര ഗര്‍വ്വിന്റെ പ്രതീകങ്ങള്‍ക്കുമിടയില്‍ ഇവയെല്ലാമുണ്ടായിട്ടും സാധാരണക്കാരന്റെ സുഹൃത്തും അവന്റെ ഭാഷയില്‍ അവന്റെ വിഷയങ്ങള്‍ കേള്‍ക്കുകയും ഇടപെടുകയും ചെയ്തിരുന്ന സാമാജികനുമായിരുന്നു.
ഒരേ സമയം മുന്കോപവും സരസ പ്രകൃതവും മാറിമാറി മുദ്രവെക്കുന്ന ഒരു സംസാര രീതിയായിരുന്നു സീതിഹാജിയുടേത് . അപ്പപ്പോള്‍ തോന്നിയത് പച്ചയായി പറയാന്‍ ഔപചാരിക പദങ്ങള്‍ തേടിപ്പോകാതെ ഓ.വി. വിജയന്‍റെ രീതിയില്‍ 'തൂറാന്‍  മുട്ടിയ പ്രജാപതിയുടെ' ഭാഷ തന്നെയായിരുന്നു സീതി ഹാജിയുടേത്.
ഉരുളക്കുപ്പേരി പോലെ മറുപടി പറയുകയും ദേഷ്യംപിടിച്ചാല്‍ തന്റെ നാട്ടിന്‍പുറത്തെ സുഹൃത്തിനോടെന്ന പോലെ ഏതു പൊതു ഇടത്തും പ്രതികരിക്കാനും മടിയുണ്ടായിരുന്നുമില്ല . ഇതായിരുന്നു സീതി ഹാജിയുടെ ഗുണവും ദോഷവും.
അതുകൊണ്ട് തന്നെ സീതിഹാജിയുടെ സംസാരരീതിയും സ്വഭാവസവിശേഷതയും പരിഹാസ ഭാവനകളും കൂട്ടിച്ചേര്‍ത്ത് സര്‍ദാര്‍ ഫലിതങ്ങളുടെ  മലയാളഭാഷ്യം ചമക്കുകയായിരുന്നു കാംപസ് കൌമാരങ്ങള്‍!
സീതിഹാജിയെ കുറിച്ച് പറയപ്പെടുന്ന ഒരു പ്രധാന തമാശാപ്രയോഗം അദ്ദേഹത്തിന്റെ മുന്കോപത്തെ കുറിച്ചു തന്നെയാണ് .ഒരിക്കല്‍ പ്രസംഗിക്കാന്‍  വേണ്ടി എഴുന്നേറ്റു നിന്ന് 'നിങ്ങളൊക്കെ സീതിഹാജി തെറി പറയും തെറി പറയും എന്ന് പറയുന്നു ..ഞാന്‍ എന്ത് കോപ്പിലെ .... ആണ് പറയാറുള്ളത്? ' എന്ന് സാമാന്യം മുഴുത്ത ഒരു തെറിപ്പദം  കൂട്ടി ചോദിച്ചു എന്നാണു കഥ.!
ഹജ്ജു ചെയ്യാത്ത ഇന്ദിരയെ എന്തിനു ഇന്ദിരാജി എന്ന് വിളിക്കണം എന്ന് ചോദിച്ചുവെന്നും മരം മുറിച്ചാല്‍ മഴപെയ്യില്ലെങ്കില്‍ അറബിക്കടലില്‍ മഴ പെയ്യുന്നത് പിന്നെങ്ങിനെ ആണെന്ന് നിയമസഭയില്‍ ചോദിച്ചു എന്നതും പിന്നാമ്പുറ കഥകളില്‍ ഉണ്ട്.. പലതിലും അശ്ലീലം കലര്‍ത്തി വിളമ്പുന്നതായിരുന്നു അക്കാലത്തെ കൌമാര സദസ്സുകളിലെ കഥകളുടെ വിജയഫോര്‍മുല.
ഓരോ കഥകളുടെയും ഉപകഥകളായി അങ്ങിനെ അക്കാലത്തെ എല്ലാ ഫലിതഭാവനകളുടെയും കേന്ദ്ര കഥാപാത്രമായി സീതിഹാജി  മാറ്റപ്പെട്ടു. അതെന്തായാലും പുതിയ കാലത്തെ കഥാപാത്രങ്ങളുടെ വരവോടെ സീതി ഹാജി പുതിയ കഥകളില്‍ നായക സ്ഥാനത്തു നിന്ന് സാവധാനം മോചിതനായി.
ജയന്
പിന്നെയായിരുന്നു മിമിക്രി കലാകാരന്മാരുടെ ഗോഷ്ട്ടിപുരാണങ്ങള്‍ മലയാളി ഇടനേരം എടുത്തണിഞ്ഞ കൃത്രിമ ഗൌരവങ്ങളെ ഇക്കിളിപ്പെടുത്താന്‍ തുടങ്ങിയത് . ഇക്കുറി അവരുടെ ആയുധങ്ങള്‍ക്ക് ചേര്‍ന്ന ഇരയെ ഒത്തുവന്നത് അഭ്രപാളിയില്‍ അനശ്വരനായ ഒരു സൂപ്പര്‍ താരത്തിനു യോജിക്കുന്ന രീതിയിലായിരുന്നു. വെറും ആറു വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ടു മലയാള സിനിമയുടെ നായക സങ്കല്‍പ്പത്തിനു തന്നെ പുതിയ മാനം നല്‍കിയ കൃഷ്ണന്‍ നയര്‍ എന്ന 'ജയന്‍' ആയിരുന്നു ആ ഹതഭാഗ്യന്‍ .  1980 നവംബര്‍ 16 നു ജീവിതത്തോടും അഭിനയകലയോടും ഒരേസമയം വിടപറഞ്ഞ, സ്വജീവിതം കലക്ക് വേണ്ടിയുള്ള ആത്മാര്‍പ്പണമാക്കിയ കലാകാരനായിരുന്നു ജയന്‍ എന്ന വിസ്മയം! 'കോളിളക്കം' എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന സാഹസീകരംഗം ചിത്രീകരിക്കുമ്പോള്‍ ചെന്നെയില്‍ വെച്ചാണ് ജയന്‍ മരണത്തിന്റെ വാതില്‍ തട്ടിത്തുറന്ന് ഓര്‍മ്മയായത്. സ്വന്തമായി രൂപപ്പെടുത്തിയ ഒരു സംഭാഷണ രീതികൊണ്ടും വേറിട്ടൊരു ചിരികൊണ്ടും അക്കാലത്ത് ആബാലവൃദ്ധം ജനങ്ങളുടെ ആരാധനാ കഥാപാത്രമായ ജയന്‍ അതേ കാരണങ്ങള്‍ കൊണ്ടു പില്‍ക്കാലത്തെ മിമിക്രീ കോമാളിക്കൂട്ടത്തിന്റെ അവമതിക്കും കാരണമായി എന്നുള്ളത് ചരിത്രത്തിന്റെ ദുരന്ത പരിണാമമായിരിക്കും.
പര്‍വ്വതീകരിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് ഒരു ജയന്‍ ടച്ചു തന്നെ ഈ കൊമാളിക്കൂട്ടം സമൂഹത്തിനു പകര്‍ന്നു കൊടുത്തു. 'ഒരു ജയന്തി ജനത കിട്ടിയിരുന്നെങ്കില്‍ പിടിച്ചു നിര്ത്താമായിരുന്നു' , 'ഒരു കഴുങ്ങു കിട്ടിയിരുന്നെങ്കില്‍ പല്ലില്‍ കുത്താമായിരുന്നു', 'സൌരയൂഥത്തില്‍ കയറി പന്ത് തട്ടാമായിരുന്നു' തുടങ്ങി ജയന്റെ വേഷവും ശബ്ദവും ശൈലിയും കൂട്ടിച്ചേര്‍ത്തു വയറ്റുപ്പിഴപ്പിന്റെ പേര് പറഞ്ഞു നിരന്തരം ദ്രോഹിച്ചു കൊണ്ടേയിരുന്നു ഇക്കൂട്ടര്‍. സഹികെട്ട് ജയന്റെ കുടുംബം കോടതി കയറും വരെയും ഒരു മനസ്സാക്ഷിക്കുത്തും ആര്‍ക്കും അനുഭവപ്പെട്ടില്ലെന്നതായിരുന്നു ഏറെ ദു:ഖകരം !
ശ്രീശാന്ത്
കുറച്ചു കാലം ഇരതേടി നടന്നു വെറുംകയ്യോടെ മടങ്ങി വന്ന അരിശം ഈ വേട്ടക്കാര്‍ക്ക് തീര്‍ന്നു കിട്ടിയത് ഈയടുത്ത കാലത്തായി കായികരംഗത്ത് നിന്ന് ഒരു ഒത്ത ഇരയെ വീണുകിട്ടിയപ്പോഴാണ് . ഇന്ത്യ വിജയ കിരീടംചൂടിയ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലും , ഏകദിന ലോകകപ്പിലും കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച മലയാളികളുടെ അഭിമാനമായ ശ്രീശാന്താണ് ഇക്കുറി ടാര്‍ജറ്റ് ചെയ്യപ്പെട്ടത്. നേട്ടങ്ങളില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന , ക്ഷുഭിത പ്രകൃതിയുള്ള ശ്രീശാന്തിന്റെ സ്വാഭാവം തന്നെ ഒരു വികൃതിപ്പയ്യനായ വിദ്യാര്‍ഥിയുടേതിനു സമാനമായിരുന്നു.
ക്ലാസ്സില്‍ എത്ര ബഹളക്കാരനായാലും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കുന്ന വിദ്യാര്‍ഥിയുടെ മന:ശ്ശാസ്ത്ര മായിരുന്നു ശ്രീശാന്തിന്റേത് . സ്വഭാവ സവിശേഷതകളിലെ ഈ  പൊരുത്തക്കേടിനെ മാത്രം ഫോക്കസ് ചെയ്ത് ശ്രീശാന്തിന്റെ പ്രതിഭാസ്പര്‍ശത്തെയും അര്‍പ്പണബോധത്തെയും കണ്ടില്ലെന്നു നടിച്ച് മലയാളികള്‍ക്ക് തന്നെ അപമാനമാണ് ശ്രീശാന്തെന്നു മുദ്രകുത്തിയാണ്  പൊതു സമൂഹത്തിന്റെ വര്‍ഗ്ഗീകരണ കള്ളികള്‍ ശ്രീ ശാന്തിനെ മാറ്റി നിര്‍ത്തിയത് .
ഹര്‍ഭജന്റെ കയ്യില്‍ നിന്ന് അടിവാങ്ങിയതും, സൈമണ്‍സിനെ തെറി വിളിച്ചതും മുഖഭാവങ്ങളിലെ ഗോഷ്ട്ടികളും മാത്രം മലയാളി സൂക്ഷിച്ചു നോക്കി വിലയിരുത്തി . അവനവനു എത്തിപ്പെടാന്‍ കഴിയാത്തിടത്ത് അന്യന്‍ ഇരിക്കുമ്പോഴുള്ള  ഒരു കുശുമ്പു തീര്‍ക്കാന്‍ ഓരോരുത്തരും ശ്രീശാന്തിനെ വിടാതെ പിന്തുടര്‍ന്ന് ചന്തപ്പിള്ളേരുടെ  മനസ്സോടെ കൂക്കി വിളിച്ചു കൊണ്ടേയിരുന്നു. ശ്രീശാന്തിന്റെ അമ്മയുടെ പ്രാര്‍ഥനയും പൊങ്കാലയും ഒക്കെയായിരുന്നു മാധ്യമ വാര്‍ത്തകളിലെ പോലും പ്രധാന ഉള്ളടക്കം!
ഗോപുമോന്റെ അമ്മ എന്ന് തുടങ്ങുന്ന ഫലിതങ്ങള്‍ക്കായിരുന്നു ലോകകപ്പിനിടയില്‍ പോലും പ്രചാരം..
അവയിലൊന്നാണ് ലോകകപ്പിന് ശേഷം ശ്രീശാന്തിന്റെ അമ്മ ചാനലുകാരോട് പറയുന്നതായി പ്രചരിച്ച  ഒരു ഫലിതം
'എന്റെ ഗോപുമോനെക്കൊണ്ട് ഒരു ഓവര്‍ കൂടി ചെയ്യിക്കാത്തതിനുള്ള ശിക്ഷ ആ ധോണിക്ക് കിട്ടി. അവന്റെ ഓവറില്‍ ശ്രീലങ്ക  ഇത്തിരികൂടി റണ്സ് എടുത്തിരുന്നെങ്കില്‍ സിമ്പിളായി സെഞ്ചുറി തികക്കാമായിരുന്നില്ലേ  ആ ധോണിക്ക്' എന്ന്..  ശ്ലീലവും അശ്ലീലവും കലരുന്ന ദ്വയാര്‍ത്ഥ ഫലിതങ്ങള്‍ വേറെയും!
അതെന്തായാലും ശ്രീശാന്ത് ശാന്തമായി തന്നെ അവയെ നേരിട്ടു. ടീ വി രാജേഷിനെ പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയാനൊന്നും ശ്രീശാന്ത് നിന്നില്ല. ക്രിക്കറ്റ് കളിച്ചില്ലെങ്കിലും ഡാന്സ് കളിച്ചു ഞാന്‍ ഞാന്‍ കുടുംബം  പോറ്റും എന്ന്  തെളിയിച്ചു കൊടുത്തു ശ്രീ.
സില്‍സിലാ ഹരിശങ്കര്‍
അടുത്ത ഇര ഉര്‍വ്വശീശാപം ഉപകാരമായ സില്സിലാ ആല്‍ബം ഫെയിം ഹരിശങ്കര്‍ ആയിരുന്നു
ഹരിശങ്കര്‍ കലവൂര്‍ എന്ന വെറും മനുഷ്യനെ 'സില്സിലാ ഹരിശങ്കര്‍' എന്ന ആഗോള പ്രശസ്തനാക്കിയതിന് , അഞ്ചു ലക്ഷം ഹിറ്റുകള്‍ വന്നു യൂടൂബു താരമാക്കിയതിന് മലയാളി മനസ്സാക്ഷിയെ നമിക്കണം! വെറുമൊരു നേരംപോക്ക് ഗാനചിത്രീകരണത്തെ 'കൂതറ ആല്‍ബ' മെന്ന പേരില്‍ യൂടൂബില്‍ അപ്ലോഡ് ചെയ്തു പരിഹസിക്കാനുള്ള ശ്രമമാണ് നെഗറ്റീവ് പബ്ലിസിറ്റിയായി ഹരിശങ്കറെ  അനുഗ്രഹിച്ചത്. നേരിട്ടും ഫോണ്‍ വിളികളിലൂടെയും എസ്സെമ്മെസ് വഴിയും നിത്യവും കേട്ടു കൊണ്ടിരുന്ന തെറികള്‍ക്ക്‌ പ്രായശ്ചിത്തമായി ഏഷ്യാനെറ്റ്  റ്റോക്ക് ഷോയിലേക്ക്  പി സത്യന്‍ ക്ഷണിക്കുന്നതിലൂടെ കഥ മാറുന്നു. പിന്നീട് സില്സിലാ ഹരി ശങ്കര്‍ വളര്‍ന്നത്‌ സിനിമയിലേക്ക് . പി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ  ബോബനും ജയസൂര്യയും ഇന്ദ്രജിത്തും അഭിനയിക്കുന്ന 'ത്രീ കിങ്ങ്സ്' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ ഈഗാനം ചിട്ടപ്പെടുത്തുന്നതും പില്‍ക്കാല ചരിത്രം! തന്നെ വീടിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതിരുന്ന സമൂഹത്തിനു മുന്നിലൂടെ 'ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവ്വനം' എന്ന് പാടി സില്‍ സിലാ ഹരി ശങ്കര്‍ നെഞ്ചു വിരിച്ചു നടന്നു പോകുന്നു 
സന്തോഷ്‌ പണ്ഡിറ്റ്
ഹരിശങ്കര്‍ ഉഴുതു മറിച്ച ഭൂമിയിലാണ് അടുത്ത ഇരക്ക്  മുളപൊട്ടുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ആല്‍ബമെടുപ്പുകാരനാണ് 'എന്നെ വേട്ടയാടു വിളയാട്' എന്ന് പറഞ്ഞ് പൊതു ജനത്തിനു മുന്നില്‍ മലര്‍ന്നടിച്ചു കിടന്നു തന്നത് . പക്ഷെ ഇക്കുറി ആ വലയില്‍ ബുദ്ധിമാനായ മലയാളികള്‍ ഒന്നടങ്കം വീണു തോറ്റു കൊടുക്കുകയായിരുന്നു. നേരെ ചൊവ്വേ പ്രശസ്തനാവാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള, ബുദ്ധിമാനായ, അതേ സമയം പാവത്താനായ ഒരാള്‍ക്ക്‌ മുന്നില്‍ തങ്ങളുടെ ബുദ്ധിയുടെ ഭാരം ബുദ്ധിമാന്മാരായ മനോരോഗികള്‍ അടിയറ വെച്ച്  ലജ്ജിച്ചു നില്‍ക്കുന്ന വൈപരീത്യം ആണ് ഇക്കുറി സംഭവിച്ചത് . ഇത്രകാലം തങ്ങള്‍ പണ്ഡിറ്റിനെ ചുമന്നത് അയാളുടെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ അറിയാതെ കൊളുത്തിവെച്ച ഇര പിടിച്ചാണെന്നു  മനസ്സിലാക്കാന്‍ ഈ മനോരോഗികള്‍ വൈകിയതിലാണ് കാലത്തിന്റെ തമാശ!
താന്‍ സൌന്ദര്യമില്ലാത്തവരുടെ നായകനാണെന്നും 'വലിയകുട്ടി' യാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞു ബഹുഭാഷയില്‍ വലിയ കാന്‍വാസില്‍ നിങ്ങളെ ഞാന്‍ എന്റെ സിനിമ കാണിച്ചു വിറളി പിടിപ്പിക്കും എന്ന് വെല്ലു വിളിക്കാനും സന്തോഷ്‌ പണ്ഡിറ്റിനു കഴിഞ്ഞു എന്നുള്ളിടത്താണ് മലയാളി മനസ്സിന്റെ ഗര്‍വ്വിന്റെ കിരീടം സ്വല്പ്പമെങ്കിലും ചെരിയുന്നത് .
ടിന്റുമോന്‍
എന്നാല്‍ നവകാലത്തെ എല്ലാ കോമാളി ഭാവനകളുടെയും അപര ഹാസ്യത്തിന്റെയും  സര്‍വ്വപാപഭാരങ്ങളും ഏറ്റുവാങ്ങി കുരിശേറാന്‍  'ടിന്റുമോന്‍' എന്ന ഊരില്ലാത്ത, പേരില്ലാത്ത, വിലാസവും രക്ഷിതാക്കളും ഇല്ലാത്ത പീഡിതരുടെ പ്രതിരൂപ നായകന്‍ നമുക്ക്,  മലയാളി മനസ്സുകള്‍ക്ക് മുന്നില്‍ വിനയാന്വിതനായി വന്നു നില്‍ക്കുന്നു. വാമൊഴിയായും വരമൊഴിയായും ഉരുവം കൊണ്ട , കുസൃതികളുടെയും ,തര്‍ക്കുത്തരങ്ങളുടെയും വിഡ്ഢിത്തരങ്ങളുടെയും മൂര്‍ത്ത രൂപം! ആര്‍ക്കും ഏതു ആണിയും തറക്കാന്‍ കഴിയുംവിധം ചാഞ്ഞുചെരിഞ്ഞങ്ങിനെ കുരിശില്‍ കിടക്കുന്നു!
എപ്പൊഴും അപരനെ തറക്കാന്‍ കുരിശുതേടി നടക്കുന്ന പൊതു സമൂഹത്തിന്റെ എല്ലാ ആശയും തീരുംവരെ 'എന്നെ ക്രൂശിക്കൂ നിങ്ങള്‍ ആനന്ദിക്കൂ' എന്ന് പ്രലോഭിപ്പിച്ചുകൊണ്ടു ടിന്റുമോന്‍ നമ്മുടെ സാംസ്കാരിക ബോധത്തിന് മുന്നില്‍ ബലിയാടായി നിന്ന്, വിമലീകരിക്കപ്പെട്ട വിശുദ്ദരൂപങ്ങള്‍ക്ക്‌ വിസ്മൃതിയുടെ മറകെട്ടുന്നു!
പക്ഷെ ടിന്റുവിനുപോലും രക്ഷിതാക്കള്‍ ഉണ്ടെന്നും അത് തങ്ങളാണെന്നും ഇരിഞാലക്കുടയിലും എറണാകുളത്തും  ഓരോ വ്യക്തികളും, കമ്പനികളും വ്യവഹാരങ്ങളുമായി കോടതി കയറുന്നത് ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ , ടിന്റുമോന്റെ രക്ഷിതാക്കള്‍ എന്ന് അവകാശപ്പെടുന്നവരോ അപരഹാസ്യത്തിന്റെ വികൃത മുഖംമൂടി ആഭരണമാക്കുന്നവരോ  നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല. മറ്റൊരാളെ താറടിക്കാനും വിഡ്ഢിവിലാസങ്ങള്‍ ശത്രുവിനെതിരെ ചാര്‍ത്താന്‍ പോലും പേറ്റന്റ്  എടുക്കുന്ന കോര്‍പ്പറേറ്റ് മനസ്സായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ സമൂഹത്തിന്റെ മനസ്സ് എന്ന്!
കലികാലം എന്ന് പഴങ്കാല പഴമൊഴി!

82 comments:

  1. നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുമല്ലോ.....

    ReplyDelete
    Replies
    1. എന്നെ പറ്റി നടത്തിയ അപകീർത്തി കരമായ തും തെറ്റായതും ആയ പരാമർശ ങ്ങള് നീക്കം ചെയ്യാന് അഭ്യർത്ഥിക്കുന്നു.

      Delete
  2. തടിയനങ്ങാതെ ജീവിക്കാന്‍ വേണ്ടി എത്ര അധ്വാനിക്കാനും
    അപരന്റെ വീട്ടിലേക്ക് ചെവികൂര്‍പ്പിക്കാനും മലയാളിക്കുള്ള കഴിവ് വര്‍ണ്ണനതീതമാണ്.
    ഈ ഊര്‍ജ്ജമോക്കെ സ്രഷ്ടിപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നുവെങ്കില്‍ നാട് എന്നെ നന്നായേനെ!
    വളരെ നല്ല ലേഖനം.

    ReplyDelete
  3. വിനയകുനിയനായി നില്‍ക്കുന്ന മലയാള താരങ്ങളെ മാത്രം കണ്ടു ശീലിച്ച മലയാളിക്ക് മുന്നില്‍ തല ഉയര്‍ത്തി തന്നെ നിന്നു എന്നതായിരിക്കാം പ്രിത്വിരാജ് ചെയ്ത തെറ്റ് ..
    ആരെയെങ്കിലും തെറി വിളിച്ചും ,കളിയാക്കിയും , പഴി പറഞ്ഞും സുഖവും, സമാദാനവും കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് മനസ്സായിരിക്കുന്നു ഞാനടക്കമുള്ള മലയാളിയ്ക്ക് ..

    ReplyDelete
  4. അലിഫിന്റെ വീക്ഷണങ്ങൾ ശരിയാണ്. ഇത്തരം ഒരഭിപ്രായം പൊതുവേദിയിൽ പ്രകടിപ്പിച്ചാൽ, “അവൻ ലവന്റെ ഫേനാണെടേ…!‘ എന്ന് ബുജികൾ വിളിച്ചുകൂവും. അന്യരെ അല്പമെങ്കിലും അംഗീകരിക്കാൻ പൊതുവെ നമ്മൾക്ക് ഇത്തിരി മടിയാണ്. മനസ്സിലെ നല്ല വികാരങ്ങളൊന്നും പ്രകടിപ്പിക്കാതെ അമർത്തിവയ്ക്കുന്നതും, വിദ്വേഷവും നിന്ദയും (തെറിയും) പച്ചയായി പ്രകടിപ്പിക്കുന്നതും ഒരു തരം ‘മലയാളി മനോരോഗം’ തന്നെയെന്ന് എന്റെ ചെറിയ ചിന്തയിൽ തോന്നുന്നു.
    ഈ ലേഖനത്തിന് നന്ദി.

    ReplyDelete
  5. തിരസ്കരിക്കപ്പെട്ടതൊക്കെ പിന്നീട് അംഗീകരിക്കുന്ന ചരിത്രമാണ്‍ മലയാളിക്കു...ചിലപ്പോ വൈകിപ്പോകും.....

    ReplyDelete
  6. അലിഫ്‌.. പ്രതികരണം നന്നായിട്ടുണ്ട്.. ഇന്നലെ കോഴിക്കോട്‌ അപ്സര തീയേറ്ററില്‍ വച്ച് പ്രിത്വിരാജിന്റെ "ഇന്ത്യന്‍ റുപ്പീ" കണ്ടു.. പ്രിത്വിരാജിനെ സ്ക്രീനില്‍ കാണുമ്പോള്‍ "പ്രിത്വിരാജപ്പാ" എന്ന് വിളിച്ചുകൂവി ബഹളമുണ്ടാക്കുന്ന മമ്മൂട്ടി-ലാല്‍ ഫാന്‍സ് കുറുക്കന്‍മാര്‍ ആയിരുന്നു തീയേറ്ററില്‍ അധികവും. വസ്തുതയും, പ്രതിപക്ഷ ബഹുമാനവും ഇല്ലാതെയുള്ള വിമര്‍ശനത്തില്‍ മലയാളി പ്രേക്ഷകര്‍ വളരെ മുന്നില്‍ തന്നെ..

    ReplyDelete
  7. അതെ. മൂര്‍ച്ച കൂട്ടിവെച്ച വൈരാഗ്യ ചിന്തയോടെ വ്യക്തിപരമായി പിറകെ കൂടുന്ന ഒരു സാഡിസ്റ്റ് മനസ്സ് ഒരോരുത്തരിലും ഉറ്ങ്ങിക്കിടക്കുന്നു...
    ഒരു ഉപരോധം പോലെ പ്രിഥ്വിരാജ് കുറേ നാളായി ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട്... നിയമ നടപടികള്ക്കു തുനിഞ്ഞാൽ പിന്നെ അതാകും വലിയ ചർച്ച.. അപരഹാസ്യം ആവിഷ്കാര സ്വാതന്ത്ര്യം ആണെന്ന മട്ടിലാവും പിന്നെ കാര്യങ്ങൾ....

    --

    ReplyDelete
  8. വളരെ നല്ലൊരു ലേഖനം ...പൊതുവേ മലയാളികള്‍ക്ക് ആരും നന്നാകുന്നത് അല്പം നീരസത്തോടെയെ കാണാന്‍ പറ്റൂ എന്നാണു ചൊല്ല് ...സിനിമയില്‍ അഭിനയിക്കാന്‍ അറിയാം പക്ഷെ ജീവിതത്തിലും കുറച്ചൊക്കെ അഭിനയിക്കേണ്ടി വരും എന്ന് അയാള്‍ ഓര്‍ത്തില്ല അതാണ്‌ തെറ്റ് പറ്റിയത് എന്തേ ...പിന്നെ പണ്ഡിറ്റിനെ ഇത്ര ഫേമസ് ആക്കിയതില്‍ സൈബര്‍ ലോകത്ത് മസ്തിഷ്ക്കം അടിയറവെച്ച കുറെ ആളുകള്‍ പങ്കെടുത്തു എന്നതില്‍ സംസഹയം ഇല്ലാ..

    ReplyDelete
  9. നല്ല പ്രതികരണം അലിഫ്. എന്റെ അഭിപ്രായത്തില്‍ ഈ പറയുന്ന ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ വ്യക്തികളോട് വെറുപ്പോ, വുദ്ദ്വേഷമോ, ദേഷ്യമോകാണില്ല. എല്ലാവരും ഇത് ഒരു ആഘോഷമാക്കിയെടുത്ത് ആര്‍മാദിക്കുകയാണ്. ഒരാളെ കൊല്ലാന്‍ കിട്ടുന്ന അവസരം മുതലെടുക്കുകയാണ്.

    ReplyDelete
  10. ഹരിശങ്കര്‍, ശ്രീശാന്ത്‌, പണ്ഡിറ്റ്‌ , പര്‍ത്വിരാജ്.... ചുമ്മാ എല്ലാര്‍ക്കും ഒരു രസം.... അത്രതന്നെ.... അടുത്തയാളെ കിട്ടുമ്പോള്‍ വിട്ടോളും... ഇന്ത്യന്‍ റുപ്പി ആ മാറ്റത്തിന്റെ തുടക്കമായിക്കാണം...

    ReplyDelete
  11. "കണ്ണാടിയില്‍ കാണുന്ന സ്വരൂപത്തെ കഴിഞ്ഞാല്‍ അവന്‍ കണ്ടെത്തുന്ന ഏതു രൂപത്തിന്റെയും ന്യൂനത കണ്ടെത്തുന്നതിലായിരിക്കും മലയാളിയുടെ പരമമായ സംതൃപ്തി കുടികൊളളുന്നത്"
    - നല്ലൊരു ലേഖനം അലിഫ്‌.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. തികച്ചും സാന്ദര്‍ഭികം !
    നിത്യ ജീവിത്തിലെ വര്‍ധിച്ചു വരുന്ന സമ്മര്‍ദ്ദങ്ങളും അസംത്രിപ്തിയും തീര്‍ക്കാന്‍ ഉള്ള വഴികൂടി ആയി തീരുന്നു ഇത്...
    (ഈ അസുഖം മുതലെടുത്ത്‌ , സന്തോഷ് പണ്ഡിറ്റ്മാര്‍ ലക്ഷങ്ങള്‍ ഉണ്ടാകിയത് നമുക്ക് കിട്ടേണ്ട സ്വാഭാവികം ആയ തിര്ച്ചടിയുടെ തുടക്കം ആവാം.)
    ഇത് മാത്രം അല്ല. ഒരു വഴിക്ക് പോകുമ്പോള്‍, ആരേലും ആരെയെങ്കിലും പോക്കറ്റടിക്കാരന്‍ എന്ന് വിളിച്ചു തല്ലുന്ന കണ്ടാല്‍, മറ്റെല്ലാം മറന്നു , കാര്യം പോലും അന്വേഷിക്കാതെ, അവന്റെ നെഞ്ഞത്ത് തന്നെ ചവിട്ടുന്ന അസുഖവും ഇതിന്റെ കൂടിയ രൂപം തന്നെ.

    ReplyDelete
  14. അലിഫിന് അഭിന്ദങ്ങള്‍ !

    ReplyDelete
  15. ഇക്കാര്യം കുറച്ചു ദിവസമായി ഞാന്‍ പലരുമായും സംസാരിച്ചിരുന്നു. പൃഥ്വിരാജ് അത്രമോശമല്ല എന്നല്ലാതെ, ഈ തമാശകള്‍ അരോചമാവുന്നു എന്നല്ലാതെ ശരിയായ ഒരു വിശകലനം ആരു നടത്തിയില്ല. ഇതിന്റെ മറ്റൊരു കാഴ്ചപ്പാട് മനുരാജ് പറഞ്ഞിരുന്നു. അലിഫിന് നന്ദി. ലിങ്ക് തന്ന പ്രിയ സ്നേഹിതന്‍ മധുവിനും.

    ReplyDelete
  16. ഒരു വാല്‍കഷണം കൂടി !

    ശ്രീശാന്തിന്റെ നൃത്തതെയും ( അതും കൊച്ചു കോളേജ് പിള്ളേരുമായി- ആര്ക്ക അസൂയ തോന്നത്തെ ) ,രാജേഷ്നിറെ കരച്ചിലെനെയും , (തനിക്കെതിരെ വന്ന തരം താണ വിമര്‍ശനത്തില്‍ ഒരു നിമിഷംപതറിയ പ്പോള്‍) ലേഖകന്‍ കണ്ട ഭാവവും , താനും ഈ അസുഖത്തിന് അതീതന്‍ അല്ല എന്ന ഓര്‍മപെടുത്തല്‍ ആയി

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. പ്രിഥ്വിരാജ് വിമര്‍ശനത്തിനു അതീതന്‍ ആണെന്നോ ശ്രീശാന്ത് വികൃതിയെ ഇല്ലാത്ത പാവം അച്ചടക്കമുള്ള വിദ്യാര്‍ഥിയാണെന്നോ എനിക്ക് വാദമുണ്ടാകുംപോള്‍ ഈ അഭിപ്രായം ശരിയാണെന്ന് വരുന്നു...
    പ്രിഥ്വിരാജിന്റെ ജീവിതം തന്നെ വെച്ച് ചൂതാടുന്നതരത്തില്‍ അപമാനിതനാക്കി ആക്ഷേപിക്കുന്ന രീതിയെ ആണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്..
    സഖാവ് രാജേഷിനെ പോലെയുള്ള ആദര്‍ശ ധീരനായ ഒരു മനുഷ്യന്റെ അപക്വമായ പെരുമാറ്റത്തെ അവരോടുള്ള ബഹുമാനം നിലനിര്ത്തിക്കൊണ്ടാണ് വിമര്‍ശിച്ചതും....
    എങ്ങിനെയും വായിച്ചെടുക്കാവുന്നിടത്താണ് വിമര്‍ശനത്തിന്റെ സ്കൂപുകള്‍ ഒളിഞ്ഞു കിടക്കുന്നത്...
    വേറിട്ട വായനക്ക് നന്ദി!

    ReplyDelete
  19. വേറിട്ട വായനക്ക് നന്ദി!
    ------------
    അമ്പടാ! സാധാരണ വായനക്കാരായ ഞങ്ങള്‍ക്കൊന്നും നന്ദിയില്ല!?

    ReplyDelete
  20. അത് ഞാന്‍ നന്ദി പറഞ്ഞു പിരിച്ചു വിട്ടതാണ് ..
    :)
    നിങ്ങളൊക്കെ എന്റെ മനസ്സില്‍ സ്ഥിരമായി നില്‍ക്കുന്നവരല്ലേ?
    നന്ദി വാക്കുകളുടെ ഔപചാരികതയില്‍ ഒതുങ്ങാതെ...

    ReplyDelete
  21. ഒന്നും പറയാതെ പോകയോ..?
    കുറിക്കൂ അത് എന്ത് തന്നെ ആയാലും...

    ഇത്രേ ചെയ്തുള്ളൂ...

    ReplyDelete
  22. Yesterday was our closing ceremony of our Film festival in DOHA-QATAR. And the film was "Veettilekkulla Vazhi" by Dr Biju. Please see my post in FaceBook - http://www.facebook.com/groups/sanskritiqatar/262961073746800/?notif_t=group_activity

    Those who cannot read there, please see my two comments ( in reply to arguments )

    .My above post was about Prithwiraj... He did well, and proved in the younger generation, there is no one matching his talent - in both commercial & serious films

    i did nto mention it is unique, pls co relate with the comments / abuse appearing in the social networks....is he to be abused the most in the younger generation actors ? ...he may be the last, I said

    ReplyDelete
  23. അടിച്ചോടിച്ചാലും പോകില്ല!
    അത്രക്കിഷ്ടമായി ലേഖനം.

    ReplyDelete
  24. ലേഖനത്തെ കുറിച്ചു അനുകൂലമായാലും പ്രതികൂലമായാലും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന്റെതാണ് .
    മറുപടി പറയേണ്ടത് രചയിതാവിന്റെ ബാധ്യതയും...
    വിഷയാസ്പദമായി ചര്‍ച്ച ചെയ്യുമ്പോള്‍ തിരികെ വരാം..

    ReplyDelete
  25. സദ്യയുടെ ഐശ്വര്യം പോയി' എന്നോ മറ്റോ ആയിരിക്കും. ഒരേ സമയം ഉള്ളില്‍ ആസ്വദിക്കുകയും പുറമേ അവമതിക്കുകയും ചെയ്യുന്ന ഒരു സ്വഭാവപ്രകൃതിയാണ് ഓരോരുത്തനും അഭിമാനത്തോടെ പേറുന്നത്.
    ..........................................
    സ്വയം വിമര്‍ശനപരമായി നാം ചിന്തിക്കേണ്ടുന്ന വസ്തുതകള്‍ വരച്ചുകാട്ടി.

    ReplyDelete
  26. സാന്ദര്‍ഭികമായും, കാലാനുയോജ്യവുമായ ലേഖനം..
    നല്ല ഭാഷ..

    ആശംസകള്‍..!

    ReplyDelete
  27. This comment has been removed by a blog administrator.

    ReplyDelete
  28. അന്തിക്കാടന്‍October 20, 2011 at 2:38 PM

    അലിഫ്.. ആദ്യമേ ഒരു അഭിനന്ദനം അറിയിക്കട്ടെ..
    ഈ വിഷയം എന്നും മനസ്സില്‍ തോന്നിയിരുന്നു. ഒരിയ്ക്കല്‍ കൂട്ടത്തില്‍ പൃഥ്വിരാജിനനുകൂലമായി സംസാരിച്ചതില്‍ നിന്നു തന്നെ എന്നെ ഒരു പൃഥ്വി ഫാനായി ചിലര്‍ കണ്ടിരുന്നു. വിമര്‍സനങ്ങളെ ഭയന്നല്ല, എന്തിനു ഒരു 'ഇര'യാകണം എന്ന ചിന്തയാണെന്നെ പുറകോട്ടു വലിച്ചത്. സമാനമായ ഒരു അനുഭവം ഒരിയ്ക്കല്‍ ഉണ്ടായിട്ടുണ്ട്(ഒരിയ്ക്കലല്ല, പലവട്ടം)ട്രെയിനിംഗ് പിരീയഡില്‍ അത്യാവശ്യം എന്തെങ്കിലുമൊക്കെ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുമായിരുന്നു, തിയറി ക്ലാസിന്റെ ഇടവേളകളില്‍ അതില്‍ നിന്നും ചില നുറുങ്ങുകള്‍ ക്ലാസ്സില്‍ ഒറ്റയ്ക്ക് അവതരിപ്പിച്ച് കൂട്ടുകാര്‍ അറിയാതെ സ്റ്റേജിലുണ്ടാകാവുന്ന പ്രതികരണങ്ങളുടെ ഒരു ടെസ്റ്റ് ഡോസ് മനസ്സിലാക്കാറുണ്ടായിരുന്നു. ക്ലാസ്സില്‍ വച്ച് കൂട്ടുകാരുടെ ചോക്കു കൊണ്ടും കടലാസ് ചുരുട്ടിക്കൂട്ടിയും കിട്ടിയിട്ടുള്ള ഏറുകള്‍ക്ക് കണക്കില്ല!!
    പാവങ്ങള്‍! സ്വന്തമായി ചെയ്യാന്‍ സാധിക്കാത്തത് അപരന്‍ ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ചൊറിച്ചില്‍ എന്നേ തോന്നിയിരുന്നുള്ളൂ..
    "അവനവനു എത്തിപ്പെടാന്‍ കഴിയാത്തിടത്ത് അന്യന്‍ ഇരിക്കുമ്പോഴുള്ള ഒരു കുശുമ്പു തീര്‍ക്കാന്‍ ഓരോരുത്തരും" സത്യം തന്നെ!

    ReplyDelete
  29. അന്തിക്കാടന്‍.October 20, 2011 at 3:03 PM

    ഒരേ മാറ്റര്‍ രണ്ടു പ്രാവശ്യം പോസ്റ്റിപ്പോയി ഒരെണ്ണം മായ്ചെക്കൂ.. ഒപ്പം ഇതും.

    ReplyDelete
  30. പ്രിഥ്വിരാജ് ഇതര ഫാന്‍ അസോസിയേഷന്‍കാരൊന്നും ഈ ബ്ലോഗിലെത്തിയില്ല എന്ന് തോന്നുന്നു
    ഈ മനോരോഗത്തെ വിമര്‍ശിച്ചുകൊണ്ട് ആരെഴുതിയാലും അവരെ കൊന്നു കൊലവിളിചിട്ടുണ്ടിവിടെ .
    ഒരു പാട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ പോയാല്‍ പോലും അത് പ്രിത്വിരാജിന്റെ ആണെങ്കില്‍ ആ സൈറ്റില്‍ ഇത്തരം തല്ലു ആണ്
    എന്ത് ചെയ്യാം ...
    കേരളത്തില്‍ ജനിച്ചുപോയില്ലേ;സഹിക്കുക
    (യേശുദാസിനോട് കടപ്പാട് -നമ്മക്ക് അമേരികയില്‍ ജനിക്കാന്‍ പറ്റിയില്ലല്ലോ )

    ReplyDelete
  31. അലിഫ്.. ആദ്യമേ ഒരു അഭിനന്ദനം അറിയിക്കട്ടെ.

    ഞാനും ആദ്യനാളുകളിൽ പ്രിഥ്യൂരാജിനെ വളരെ നന്നായി വിമർശിച്ചിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങളിലെ സംഭാഷണങ്ങളെ എനിക്ക് പുച്ഛമാണ്. പക്ഷെ അദ്ദേഹം അനുഭവിക്കുന്ന വേദനയെപ്പറ്റി ചിന്തിച്ചപ്പോൾ എല്ലാം പോയി. അദ്ദേഹത്തെ മാത്രമല്ല ഈ പറഞ്ഞ മലയാളി മനോരോഗികൾ വേട്ടയാടുന്നത്. ഭാര്യയേയും ഉണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  32. പുതിയ ഇര വരുന്നവരെ പ്രിഥ്വി.
    ആരെയെങ്കിലും കുറ്റം പറയാതെ നമ്മള്‍ എങ്ങനെ ജീവിക്കും...?
    അതെപ്പറ്റി അലിഫ്‌ ചിന്തിക്കാതെന്താ..

    ReplyDelete
  33. നന്നായി പറഞ്ഞു.. നല്ല ലേഖനം..
    പ്രിത്വിയും, ശ്രീശാന്തും ഒഴികെ മലയാളികള്‍ മറ്റു ആരെ ഇങ്ങനെ ചെയ്തു എന്ന് കൂടി ചിന്തിക്കണം..

    ReplyDelete
  34. ചിലർ അങ്ങനെയാണ്. മറ്റുള്ളവരെ പരിഹസിച്ചില്ലങ്കിൽ ഉറക്കം വരില്ല.ലേഖനം അസ്സലായി. ആശംസകൾ...........

    ReplyDelete
  35. ഇതൊരു അസുഖകരമായ പൊതു സ്വഭാവം ആണെന്ന് പറയാതെ വയ്യ.ശ്രീശാന്തിന്റെയും പ്രുദ്ധ്വി രാജിന്റെയും കാര്യത്തില്‍ അവര്‍ അറിയാതെ തന്നെ
    അവരുടെ പ്രകടനം ഒരു തരാം അഹങ്കാരം ധ്വനിപ്പിക്കുന്ന വികാരം ഉണ്ടാക്കുന്നതും ജനത്തില്‍ അനിഷ്ടം ഉളവാക്കിയിട്ടുണ്ടാവം.നമ്മള്‍ കാത്തിരിക്കയല്ലേ ഒരു സംഭവത്തിനു
    അലിഫിന്റെ വിചാരങ്ങള്‍ സാംഗത്യം ഉള്ളവ തന്നെ.പരിധി വിട്ടു അതിനു വേണ്ടി തുനിഞ്ഞിറങ്ങുന്നത് അപലപനീയം ആണ്.

    ReplyDelete
  36. പ്രതികരണങ്ങള്‍ക്ക് നന്ദി...
    ശ്രീശാന്തും പ്രിഥ്വിരാജും മറ്റുള്ളവര്‍ക്ക് അടിക്കാന്‍ പാകത്തിന് ചില വാദികള്‍ സ്വഭാവത്തിലൂടെ നല്‍കിയെന്നത് നേര് തന്നെയാകും..
    എന്നാല്‍ അവരുടെ സ്വഭാവ പ്രകൃതിയെയോ അത്തരം നിലപാടുകലെയോ അല്ല വിമര്ഷിക്കുന്നതോ പരിഹാസ്യരാക്കുന്നതോ ചെയ്യുന്നത്...
    അവരെ കോമാളി കഥാപാത്രങ്ങളാക്കി പൊതു സമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ പോലും കഴിയാത്തവരാക്കി ഒറ്റപ്പെടുത്തുക എന്ന ക്രൂരമായ മനസ്സ് ! അതാണ്‌ അംഗീകരിക്കാന്‍ കഴിയാത്തത്..
    നിലപാടുകളോടുള്ള എതിര്‍പ്പുകള്‍ ശ്രീശാന്തിനോടും പ്രിഥ്വിരാജിനോടുമെല്ലാം നമുക്കുമുണ്ടല്ലോ..
    ഇവിടെ നിലപാടുകളെയല്ല വ്യക്തികളെ തന്നെ അവരുടെ കുടുംബ പശ്ചാതലത്തോട്‌ കൂടി നോവിച്ച് ഒതുക്കുകയാണ്!

    ReplyDelete
  37. ആലിഫ് ഈ വേറിട്ട ചിന്തകള്‍ ക്ക് അഭിനന്ദനങ്ങള്‍..മലയാളികള്‍ക്ക് ഇങ്ങിനെയൊക്കെ ആവാനേ കഴിയൂ സുഹൃത്തേ.

    ReplyDelete
  38. കണ്ണാടിയില്‍ കാണുന്ന സ്വരൂപത്തെ കഴിഞ്ഞാല്‍ അവന്‍ കണ്ടെത്തുന്ന ഏതു രൂപത്തിന്റെയും ന്യൂനത കണ്ടെത്തുന്നതിലായിരിക്കും മലയാളിയുടെ പരമമായ സംതൃപ്തി കുടികൊളളുന്നത്"
    മലയാളിയുടെ മൊത്തത്തിലുള്ള ഒരു മനോരോഗഭാവത്തെയാണ് പല ഉദാഹരണസഹിതം അരീഫ് നന്നായി അവതരിപ്പിച്ചിരിക്കുന്നൂ..
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  39. അലീഫെ.... ഏറെക്കാലമായി പറയാന്‍ ആഗ്രഹിച്ചിരുന്ന കാര്യം.... വളരെ സരസമായി എഴിതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  40. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്വന്തമായി നയവും അഭിപ്രായവുമുള്ള പ്രിഥ്വിരാജിനൊപ്പം വിവാദങ്ങളുടെയും ഒളിയമ്പുകളുടെയും ഒരു അദൃശ്യ വലയം എപ്പോഴുമുണ്ടായിരുന്നു.

    ReplyDelete
  41. വ്യക്തി ഹത്യ നടത്തുന്നതിലുള്ള ഹരം! മലയാള മനസ്സിന്റെ ഔന്ന്യത്യം!!നല്ല കുറിപ്പ് .

    ReplyDelete
  42. ഇന്ത്യന്‍ ക്രിക്കറ്റിലൂടെ കേരള ജനതയ്‍ക്ക് തലവഴി മുണ്ടിട്ട് നടക്കേണ്ട ഗതികേട് വരുത്തിയ വെറും തല്ലിപ്പൊളിയായ ശ്രീ ശാന്തിനെ,ഈ ബ്ലോഗര്‍ സുഹൃത്ത് "കേരളത്തിന്റെ അഭിമാനം" എന്നൊക്കെ വിശേഷിപ്പിയ്‍ക്കുന്നതു കണ്ടപ്പോള്‍ പിന്നെ ഈ ചര്‍ച്ച വായിക്കാന്‍ തോന്നിയില്ല. ശ്രീ ശാന്ത് ഉന്നം വയ്‍ക്കപ്പെടുകയല്ല ചെയ്‍തത്, മറിച്ച് തന്റെ തികച്ചും അന്തസ്സുകെട്ട പ്രവര്‍ത്തികളിലൂടെ ശരിയാം വണ്ണം വിലയിരുത്തപ്പെടുകയായിരുന്നു...!

    ReplyDelete
  43. സ്വഭാവത്തിലെ ചില പൊരുത്തക്കേടുകള്‍ ഇല്ലെന്നല്ല പറയുന്നത്...
    ഇന്ത്യ കിരീടം ചൂടിയ വേദികളിലെ ഏക മലയാളി സാന്നിധ്യം ശ്രീശാന്ത് മലയാളികളുടെ അന്തസ്സും അഭിമാനവും അല്ലെങ്കില്‍ പിന്നെന്താണ്!
    ശ്രീശാന്തിനെ എന്ത് കൊണ്ടു വെറുക്കണം എന്ന് വ്യക്തമാക്കിയാല്‍ മാത്രമേ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതുള്ളൂ എന്ന് കരുതുന്നു...

    ReplyDelete
  44. നന്നായി,ഇങ്ങിനെ പറയാനും ആരെങ്കിലുമൊക്കെ വേണല്ലോ.വേറിട്ട ചിന്തകള്‍ എല്ലാര്‍ക്കും കാണും,വേണ്ട വിധത്തില്‍ അടുക്കിനും ചിട്ടയ്ക്കും അവതരിപ്പിക്കുമ്പോഴേ കൈയ്യടി കിട്ടൂ. ഞാന്‍ സന്തോഷം കൊണ്ട് കൈയ്യടിക്കുന്നു.

    ReplyDelete
  45. നല്ല ലേഖനം. വസ്തുതകള്‍ വാസ്തവപരം തന്നെ.

    ReplyDelete
  46. ഒരുവിധത്തിൽ പറഞ്ഞാൽ, മലയാളികളുടെ മനസ്സ് അസൂയ നിറഞ്ഞതാണ്. പൃഥ്വിരാജിനെതിരെയുള്ള ഈ ഉപരോധം വെറും താൽക്കാലികമേ ആകൂ, അല്ലെങ്കിൽ അങ്ങനെ ആകാനേ പറ്റൂ. കാരണം കഴിവ് എന്നായാലും അംഗീകരിക്കപ്പെട്ടേ മതിയാകൂ.
    അതുപൊലെ തന്നെ പണ്ഡിറ്റും ഹരിശങ്കറുമൊക്കെ. ഇങ്ങനെ ഒരു ഫീൽഡിലേക്ക് ഇറങ്ങാനുള്ള അവരുടെ ആ ധൈര്യത്തെ മാത്രം കണക്കിലെടുത്താൽ മതിയല്ലോ. ഈ കളിയാക്കുന്നവർക്ക്, ഈ ധൈര്യം കിട്ടുമോ?

    ReplyDelete
  47. വളരെ നല്ല ലേഖനം ..നന്നായി എല്ലാ വസ്തുതകളും പ്രതിപാദിച്ചു

    ReplyDelete
  48. മലയാളിയുടെ ജീനിലും , തലച്ചോറിലും എന്തോ കാര്യമായ മാറ്റം വന്നു കഴിഞ്ഞു വേഗം അത് പഠന വിധേയം ആകണം ...

    ഞാന്‍ പുണ്യവാളന്‍

    ReplyDelete
  49. super subject, ,
    i like prithvi raj more than any actor in malayalam

    ReplyDelete
  50. പണ്ട്കേരളത്തിൽ നിന്ന് ഞ്ഞണ്ടിനെ കയറ്റിഅയച്ച വിധം കണ്ട് സായിപ്പ് അമ്പരന്നപോയ കഥയാണ് ഓർമ്മയിൽ ഒരു തുറന്നകൂട്ടയിൽ ഞ്ഞണ്ടിനെ കണ്ട് സായിപ്പ് ..ഇത് ഇറങ്ങിപുറത്ത്പൊകില്ലെയെന്ന് ചോദിച്ചതിന് മലയാളികൊടുത്ത് മറുപടി ഇത് കേരളത്തിലെ ഞണ്ടാണ് എതെങ്കിലു ഒന്ന് പുറത്ത് പോകാൻ ശ്രമിച്ചാൽ മറ്റുള്ള ഞണ്ട്കൾ വലിച്ച് താഴെയിടു ..അത് കൊണ്ട് തന്നെ ഒന്നിനു പുറത്ത് പോകാൻ കഴിയില്ല...

    ReplyDelete
  51. എന്ത് കൊണ്ട് അയാളെ ഇഷ്ട്ടപ്പെടുന്നു??
    നിങ്ങളില്‍ പലരും അയാളെ വെറുക്കുന്ന അതെ കാ...രണം കൊണ്ട് തന്നെ ഞാന്‍ അയാളെ ഇഷ്ട്ടപ്പെടുന്നു.
    കപടമായ ഒരു ബാഹ്യ വ്യക്തിത്വം അയാള്‍ക്കില്ല. മനസ്സില്‍ സ്ഥാനം പിടിച്ചു പറ്റാന്‍ വേണ്ടി വിനയം കോരി ചൊരിയാന്‍ അയാള്‍ തയ്യാറല്ല.
    ഒരു നടനെ സിനിമയുടെ പുറത്തേക്കു നിര്‍ത്തി വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. നടനെ നടനായി കാണണം.
    മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പറ്റി നമ്മളില്‍ പലരും പറഞ്ഞ അഭിപ്രായമേ അയാളും പറഞ്ഞുള്ളൂ. പക്ഷെ അയാള്‍ ഒരു നടനായിപ്പോയത് കൊണ്ട് അയാളെ ആളുകള്‍ അഹങ്കാരി എന്ന് വിളിച്ചു.
    മഹാ നടന്‍ ആണെന്ന് അയാള്‍ ഒരിക്കലും അവകാശപ്പെട്ടില്ല. പക്ഷെ കൂടെ വന്ന പലരും പകുതിക്ക് തോറ്റു തിരിച്ചു പോയിട്ടും പതറാതെ അയാള്‍ നേടിയെടുത്ത സ്ഥാനം അയാളുടെ കഠിന പ്രയത്നം തന്നെ ആണ്.
    മണി രത്നം എന്ന സംവിധായകന്‍ സ്ക്രീന്‍ ടെസ്റ്റ്‌ പോലും നടത്താതെ അയാളെ കാസറ്റ്‌ ചെയ്തു.
    സന്തോഷ്‌ ശിവന്‍ എന്ന ഇന്ത്യ കണ്ട അധി പ്രഗല്‍ഭനായ പ്രതിഭ അയാളുടെ കൂടെ ഒരു സിനിമ സംരംഭം ആരംഭിച്ചു. അവര്‍ നിര്‍മിച്ച സിനിമകള്‍ അവയുടേതായ മാനങ്ങളില്‍ തിളങ്ങി നിന്നു.
    രഞ്ജിത്ത് എന്ന സംവിധായകന്‍റെ മികച്ച 3 സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
    വീട്ടിലേക്കുള്ള വഴി, തലപ്പാവ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ കാശ് വാങ്ങിയില്ല.
    ആരാധകനെ തല്ലി എന്നോ ആരാധകനെ തള്ളിയിട്ടു എന്നോ അയാള്‍ക്കെതിരെ ആക്ഷേപം ഇല്ല. എന്നാലും അയാള്‍ എല്ലാവര്‍ക്കും ജാഡക്കാരനാണ്.
    അയാളുടെ Interview കളില്‍ നിന്നു കിട്ടുന്ന ഓരോ ഭാവത്തിലും, വാക്കിലും കുറ്റം കണ്ടുപിടിച്ചു പരിഹസിക്കാന്‍ നില്‍ക്കുന്ന, വ്യക്തിപരമായി ആരെയും ആക്രമിക്കാത്ത വ്യക്തിയെ വ്യക്തിഹത്യ ചെയ്യുന്ന മലയാളികളോട് ഒരു അപേക്ഷയെ ഉള്ളു. അഹങ്കാരത്തിന്‍റെയും, ജാഡയുടെയും അര്‍ഥം നിഘണ്ടുവില്‍ ഒന്നുകൂടി നോക്കി മനസിലാക്കുക.
    വീഡിയോ ഇറക്കിയാലും ഫോട്ടോ എഡിറ്റ്‌ ചെയ്താലും, SMS ല്‍ പേര് മാറ്റിയാലും ഇയാളെ തളര്‍ത്താന്‍ കഴിയില്ല. കാരണം കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഈ വ്യക്തി നിങ്ങളെക്കാള്‍ തൊലിക്കട്ടി ഉള്ള ആളായി മാറിയിരിക്കുന്നു.

    ReplyDelete
  52. Iam a great fan of mohanlal
    but iam writing this as a pritviraj lover.while reading this you may feel pity on me bcz iam writing this for pritvi.I saw many pritvi films in recent days like mozhi,kanakanden,manikyakallu,urumi,city of god,indian rupee........................i dont know why we all are hating that actor. including me we had made fun on him.but now i feel guilty on that.bcz we are loo...king his personal life without looking his acting..
    iam not a fan of pritvy.but i will call him a good actor.we cant call him as a star but can call him pritviraj not rajappan.
    i feel pity on people who compares him and tintumon.
    and he is very fluent in english but why we are making him as a fool
    i think in the youngsters he is a very versatile actor along with jayasurya and asif
    HE HAS SOMETHING TO CALL HIM PRITVIRAJ NOT RAJAPPAN
    (dont look at what his family is look at his acting then critisise decently without harrasing...................)

    ReplyDelete
  53. പ്രിഥ്വി വിരോധത്തിന്റെ തായ് വേരുകള്‍ തേടി നടന്ന ലേഖകന്‍ സ്ഥിരം വഴികളിലൂടെ സഞ്ചരിച്ചു, സ്ഥിരം ബുദ്ധി ജീവി നിഗമനങ്ങളില് തന്നെ എത്തി നില്‍ക്കുന്നു.. എന്ത് പറഞ്ഹാലും എന്ത് ചെയ്താലും മലയാളി മോശക്കാരന്‍ ,അസൂയക്കാരന്‍ , സാഡിസ്റ്റ് തുടങ്ങിയ ബുജി നിഗമനങ്ങള്‍.... മലയാളിയുടെ കോമണ്‍ സെന്സിനെ വെല്ലു വിളിച്ചു കൊണ്ട് ഒരാള്‍ നിരന്തരം ഗരിമ പാടുമ്പോള്‍ അതിനോട് സരസമായ രീതിയില്‍ പ്രതികരിക്കുന്നത് തെറ്റാകുന്നതു എങ്ങനെ ? ഞാന്‍ ഒഴികെ മറ്റൊരു യുവ താരത്തിനും സിനിമയോട് ആത്മാര്‍ഥത ഇല്ലെന്നും ,എന്നെപ്പോലെ അഞ്ചു പേര്‍ കൂടെ ഉണ്ടെങ്കില്‍ മലയാള സിനിമ രക്ഷപ്പെടുമെന്നുമൊക്കെ വീമ്ബിലക്കുന്നത് കേട്ടിരിക്കുന്നവര്‍ ഈ വിവരക്കേട് വര്‍ത്തമാനത്തെ അതെ രീതിയില്‍ നേരിടുന്നതിനെ മനോരോഗമായി ചിത്രീകരിക്കനമോ ? പ്രിഥ്വിയുടെ തുടക്ക നാളുകളിലെ ഒരു ഇന്റര്‍വ്യൂ ഓര്‍ത്തു പോകുന്നു.....ഇഷ്ടപ്പെട്ട ക്രിക്കറ്റ്‌ താരം ആരെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി... " എന്റെ ഇഷ്ട താരം സ്റ്റീവ് വോ ആണ്... അത് ഞാന്‍ ആസ്ത്രേലിയയില്‍ പഠിച്ചത് കൊണ്ടോ അവിടുത്തെ ഒരു ക്രിക്കറ്റ്‌ ക്ലബിന് വേണ്ടി കളിച്ചത് കൊണ്ടോ അല്ല ...".പിന്നീട് അല്പം സ്റ്റീവ് വോ ഗുണങ്ങള്‍.....ഇത്തരതില്ലുള്ള അല്പത്തരങ്ങള്‍ താരം തുടക്കം മുതല്‍ തന്നെ എഴുന്നള്ളിചിരുന്നതായി അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.... ജോണ്‍ ബ്രിടാസ് എന്ന കൌശലക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ഒരുക്കിയ കെണിയില്‍ ഭാര്യാസമേതം വീണു കൊടുത്ത പ്രിഥ്വി പൊങ്ങച്ചത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു പ്രേക്ഷകരുടെ സാമാന്യ ബോധത്തെ വെല്ലു വിളിച്ചു തുടങ്ങിയതിനു ശേഷമാണ് പ്രിഥ്വി എന്ന കോമാളി താരം രംഗപ്രവേശനം ചെയ്യുന്നത് എന്ന് മനസിലാക്കുക

    ReplyDelete
  54. ഉള്ളതെങ്കിലും അനിഷ്ട്ടമുള്ളത് പറയുന്നതിനേയും, ആധികാരിക സമര്‍ത്ഥനങ്ങളെയും പതിവു ബുജി വിരോധ ക്ലീഷേകള്‍ കൊണ്ടു പ്രതിരോധിക്കുകയെന്ന പതിവില്‍ നിന്ന് ഷബീറും മുക്തനല്ലെന്നാണ് ഈ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നത്..
    പൊങ്ങച്ചക്കാരനായ പ്രിഥ്വിരാജ് എങ്ങിനെ വേട്ടയാടപ്പെടണം എന്നൊരു ചിന്തക്ക് സാധൂകരണവും നല്‍കുന്നുണ്ട്.
    അത് വിഷയത്തിന്റെ ഒരു ഭാഗമല്ലെന്നു പറയുന്നില്ല. ഇത്തരം വാദമുഖങ്ങളുമായി വരാനുള്ള അഭിനവ മലയാളി രക്ഷാപ്രവര്ത്തകാരെ മുന്നില്‍ കണ്ടു കൊണ്ടാണ് ലേഖനത്തില്‍ തന്നെ ഇങ്ങിനെ കുറിച്ചു വെച്ചിരുന്നത്...
    "വ്യക്തമായ ഉന്നത്തോടെ തങ്ങളുടെ പരിഹാസഭാവനകളുടെ ഭാണ്ഡം ചുമക്കാന്‍ തെളിച്ചു കൊണ്ടുവരപ്പെട്ട ആദ്യ ബലിമൃഗം ഒന്നുമല്ല പ്രിഥ്വിരാജ് എന്ന മഹാനടന്‍ എന്ന് മലയാളി മനസ്സിന്റെ ഭൂതകാല ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും
    അപരന്റെ വിഴുപ്പു ചുമക്കുന്നവര്‍
    മലയാളി മനസ്സിന് അപഹസിക്കാന്‍ എപ്പൊഴും ഒരു പ്രതീകം വേണ്ടിയിരുന്നു. അപരന്റെ വായില്‍ കയ്യിട്ടു മണത്ത് അവന്റെ വായ നാറുന്നുവെന്നു മൂന്നാമതൊരാളോട് പറഞ്ഞോ, കുമ്പിട്ടു നില്‍ക്കുന്നവന്റെ ആസനത്തില്‍ മൂക്ക് വെച്ച് നോക്കി നിന്നെ നാറുന്നു എന്നോ പറഞ്ഞില്ലെങ്കില്‍ സ്വന്തം ശുദ്ധിബോധം കൈമോശം വരുമോ എന്നൊരു വേവലാതിയാണ് അവന്. താന്താങ്ങളുടെ പൊങ്ങച്ചഗോപുരങ്ങള്‍ക്ക് ഉയരം വെപ്പിക്കുവാന്‍ ചുറ്റുപാടുള്ളതിനെ തകര്‍ക്കുകയെന്ന ഒരു തന്ത്രമാണവന്റെ രീതി. ഉയരമുള്ളവന്റെ ചുമലുകള്‍ ഇടിച്ചു താഴ്ത്തി തനിക്കും തന്റെ വിദൂഷകര്‍ക്കും കയറി നിന്ന് ചിരിക്കാന്‍ ഒരു ഉയര്‍ന്ന തലം അവന്‍ കെട്ടിയുയര്ത്തും. തങ്ങള്‍ സമ്പൂര്‍ണ്ണരെന്ന സ്വയം പ്രഖ്യാപനങ്ങള് ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി തങ്ങള്‍ക്കു അനഭിമതരായവരുടെ കാര്‍ട്ടൂണ്‍ രൂപങ്ങള്‍ പടക്കുകയും അവയെ വിഴുപ്പുമാലകള്‍ കൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്യും.
    ഇത്തരം മുഖം കുനിച്ചു നിര്‍ത്തപ്പെട്ട ഒരു പാട് നിസ്സഹായ ജന്മങ്ങളെ സമൂഹത്തില്‍ സമീപ ഭൂതകാലത്ത് തന്നെ നമുക്ക് കാണാം. തങ്ങള്‍ ബോധമുള്ളവരാണെന്ന് സ്ഥാപിക്കാന്‍ ഭ്രാന്തനെ കല്ലെറിയുന്ന വന്റെ മന:ശ്ശാസ്ത്രമാണത് .
    പ്രിഥ്വിരാജ് പൂര്‍ണ്ണശരികളുടെ ആള്രൂപം ആണെന്നോ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ച് ജോണ് ബ്രിട്ടാസിന് മുന്നില്‍ നിരത്തിയ വാദമുഖങ്ങളോ അഭിപ്രായങ്ങളോ പൂര്‍ണ്ണമായും ആധികാരിക രേഖകളുടെ പിന്തുണയുള്ളവയോ തന്നെയാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ ഒരു സമീപനത്തിന്റെ പേരില്‍ പ്രിഥ്വിരാജെന്ന മഹാനടനെ നിര്‍ദാക്ഷിണ്യം വേട്ടയാടുന്നതിനു ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയില്ല. അഥവാ ആയുധങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടതിനു ശേഷം പാകമായ ഇരയെ തേടി നടന്ന വേട്ടക്കാര്‍ക്ക് മുന്നില്‍ ഒരു നിയോഗം പോലെ വന്നു വെളിപ്പെട്ടു എന്നൊരു പാപം മാത്രമേ പ്രിഥ്വിരാജ് ചെയ്തുള്ളൂ..
    'ഏറും മോറും ഒത്തുവരിക'യെന്ന നാട്ടു പ്രയോഗം പോലെ, അല്ലെങ്കില്‍ ;മോങ്ങാനിരിക്കുന്ന നായത്തലയില്‍ വന്നു വീണ തേങ്ങ'യായിപ്പോയി ജോണ് ബ്രിട്ടാസിന്റെ പ്രിഥ്വിരാജുമായുള്ള അഭിമുഖം എന്ന മഹാസംഭവം എന്നും വായിച്ചെടുക്കാം".

    ReplyDelete
  55. ഞമ്മക്ക് ആരോടും ദേഷ്യമില്ല അവര്‍ അവരുടെ ജോലി ചെയ്യുന്നു.. വളരെ നല്ല ലേഖനം ഇവിടെ പലരും പറഞ്ഞ പോലെ അധിക പേര്‍ക്കും അവരോടു ദേഷ്യമൊന്നും കാണില്ല ഒരാള്‍ ഏറ്റുപിടിച്ചാല്‍ മറ്റുള്ളോരും ഓശാന പാടുന്നു അത്രേ ഉള്ളൂ...

    ReplyDelete
  56. :) :)
    ലേഖനം നന്നായി, ഈ വ്യത്യസ്ത സമീപനം പൃഥ്വിരാജിന്റെ ഫാന്‍സ് പോലും ചെയ്ത് കണ്ടില്ല എവിടെയും.

    Shabeer Thurakkaലിന്റെ അഭിപ്രായത്തിലെ കഴമ്പും ശ്രദ്ധേയം.

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. ലേഖനം വായിച്ചു. എഴുത്ത് നന്നായി . പക്ഷേ ചിലത് പറയാതിരിക്കാന്‍ വയ്യ. പൃഥ്വിരാജ് ജോണ്‍ ബ്രിട്ടാസിന് കൊടുത്തത് കൂടാതെ പല ഇന്‍റര്‍വ്യു കളും കണ്ടിട്ടുള്ളതില്‍ വച്ച് എനിക്കു തോന്നിയിട്ടുള്ളത് അത് താങ്കള്‍ പറഞ്ഞത് പോലെ ഒരു മഹാ നടന്റെ സംസാരമായിട്ടല്ല.പക്വതയില്ലാത്ത ചില അല്‍പത്തരങ്ങള്‍....അങ്ങനെയൊക്കെ നമ്മള്‍ സ്നേഹിക്കുന്ന ഒരാളില്‍ നിന്നു വരുന്നത് ഒരു മലയാളിയും സഹിക്കില്ല. അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ....മലയാളികളില്‍ എത്രയോ മഹാന്മാരുണ്ട്. എത്രയോ ആളുകളുടെ ഇന്‍റര്‍വ്യു വരുന്നു. പക്ഷേ ശ്രീശാന്തിനെയോ പൃഥ്വിരാജിനെയോ പോലെ അല്‍പ്പത്തരത്തിന്റെ അഹങ്കാര ചേഷ്ടകള്‍ ആരിലും കാണാന്‍ കഴിയുന്നില്ല തന്നെ. പൃഥ്വിയുടെ ചേട്ടന്‍ ഇന്ദ്രജിത്തും അതേ ഫീല്‍ഡില്‍ തന്നെയുണ്ട്.അയാളെ ആരും ഒന്നും തന്നെ പറയുന്നില്ല. മമ്മൂട്ടിയും മോഹന്‍ ലാലും എങ്ങനെ അഭിനയിക്കണം എന്നു അയാളാണോ തീരുമാനിക്കേണ്ടത്. അത് അവരുടെ ജീവിതം. അവരുടെ തീരുമാനം. ഈ പറയുന്ന മഹാനടന്റെ അച്ഛന്‍ നാല്പതാം വയസിലും കോളേജ് കുമാരനായി അഭിനയിച്ച ചിത്രങള്‍ ഇല്ലേ..? അതൊക്കെ ഇയാള്‍ ഓര്‍ക്കേണ്ടത് തന്നെയാണ് ഉന്നതങ്ങളില്‍ ഒരു മനുഷ്യന്‍ എത്തുമ്പോ അവന് വേണ്ട ഏറ്റവും വലിയ മഹിമ എളിമ തന്നെയാണ്. മേല്പറഞ്ഞ പൃഥ്വിക്കും ശ്രീക്കുമ് ഇല്ലാത്തതും അതുതന്നെയാണ്. ഇത്രയും പറഞ്ഞു എന്നു വച്ച് അവരെ പല വിധത്തില്‍ കരി വാരി തേക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു എന്നല്ല. ഞാന്‍ അവരുടെ സംസാരങ്ങളെയോ അഹങ്കാര ചേഷ്ടകളെയോ ഒരിയ്ക്കലും അങ്ഗീകരിക്കുന്നില്ല എന്നു മാത്രമാണു. താങ്കളുടെ ലേഖനം അവരെ ഏതോ മഹാന്മാരാക്കി ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമം ആയിട്ട് തോന്നിപ്പോയി. മലയാളികള്‍ ആള്‍ക്കാരെ കരി വാരി തേക്കുന്നതിലുംഅപ്പുറം സ്നേഹിക്കുന്നവരും അവരുടെ ഉയര്‍ച്ചയെ അങ്ഗീകരിക്കുന്നവരും കൂടിയാണ്. ഇല്ലെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി ഇങ്ങ് സലിംകുമാര്‍ വരെ ആരും എങ്ങും എത്തില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല എല്ലാ ഫീല്‍ഡിലും അത് തന്നെ അവസ്ഥ.... ശരിയല്ലേ..? താങ്കള്‍ എന്നെയും കുറ്റപ്പെടുത്തുക തന്നെ ചെയ്തേക്കാം. എന്നാലും പറയാതെ വയ്യ...ആരും കുറെ മഹാന്മാരുടെ സിനിമയില്‍ അഭിനയിച്ചിട്ടോ, ഒരു വേള്‍ഡ് കപ് കളിച്ചിട്ടോ അല്ല ആരുടേയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുക ..... അത് അവരുടെ സംസാര വൈശിഷ്ട്യം കൊണ്ടോ പ്രവൃത്തി വൈശിഷ്ട്യം കൊണ്ടോ ആയിരിയ്ക്കും...നമ്മുടെ മക്കളെ പോലും നമ്മള്‍ ആ വഴിയിലാണ് വളര്‍ത്തുക . അവരുടെ അഹങ്കാരം നമ്മള്‍ സഹിക്കില്ല. പൊറുക്കില്ല...അതുപോലെയാണ് ഇവരുടെ കാര്യവും....പിന്നെ കാര്‍ട്ടൂണുകള്‍ ആക്കി വധിക്കുന്നതിനേ പറ്റി പറഞ്ഞാല്‍ ചിലര്‍ക്ക് ഈ സഹിക്കാന്‍ മേലായ്ക കൂടുതലുള്ളത് കൊണ്ടാകാം....അല്ലെങ്കില്‍ മറ്റെന്തെങ്കിലും...എന്തായാലും ഇവര്‍ മലയാളുകളുടെ എല്ലാവരുടെയും ഹൃദയത്തില്‍ തന്നെ സ്ഥാനം പിടിക്കട്ടെ എന്നാശിക്കാം....

    ReplyDelete
  59. Lekha justin
    +1 അല്ല, ആ കമന്റിന് ഫുള്‍ മാര്‍ക്ക്സ്!

    ഇവിടെ ലേഖനത്തിലുള്ള വ്യക്തിത്വങ്ങളില്‍ ചിലതെനെതിരെ പലരും മിണ്ടാതിരിക്കുന്നത് ലേഖനത്തിന്റെ മേന്മ കൊണ്ടാണ്, അല്ലാതെ ആ വ്യക്തിത്വങ്ങള്‍ ഈയൊരു ലേഖനത്താല്‍ മേന്മപ്പെടുന്നതിനാലല്ല!

    ReplyDelete
  60. ഞാന്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍ പൂര്‍ണ്ണ ശരികള്‍ ആണെന്നല്ലല്ലോ എന്റെ നിലപാടും..
    പ്രിഥ്വിരാജും ശ്രീശാന്തുമെല്ലാം വ്യക്തിപരമായ സ്വഭാവ സവിശേഷതകളാല്‍ വിമര്‍ശിക്കപ്പെടേണ്ടതായി അവരുടെ വ്യക്തി ജീവിതത്തില്‍ ഒരുപാട് അവസരങ്ങള്‍ അവര്‍ തന്നെ സൃഷ്ട്ടിച്ച്ചിട്ടുണ്ട് എന്നതും ഞാന്‍ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്
    അവരെ ആദര്‍ശവല്‍ക്കരിച്ച് പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമവുമല്ല എന്റെത്..
    പക്ഷെ ഇവിടെ വിഷയം അവരവരുടെ ചില വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടു ആ വിഷയത്തില്‍ ഒതുക്കി നിര്‍ത്താതെ സ്ഥിരം കോമാളികള്‍ ആക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രം.. ,
    അവരുടെ കുടുംബങ്ങളെ പോലും ദ്രോഹിക്കുന്ന പ്രയോഗങ്ങള്‍ ..
    അതിനെയാണ് ഞാന്‍ എതിര്‍ത്തത്...
    മുമ്പ് ചിലര്‍ ചൂണ്ടിക്കാട്ടിയ പോലെ മലയാളികള്‍ മൊത്തമായി മോശം എന്നൊരു വാദമല്ല ഇതെന്ന് വിഷയത്തോട് ചേര്‍ന്ന് നിന്ന് വായിച്ചാല്‍ മനസ്സിലാവുകയും ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം!

    ReplyDelete
  61. ഇതു നല്ല കൂത്ത്.....സ്വയം വിമര്‍ശനം നടതന്മെങ്കില്‍ ആയിക്കൊള് പക്ഷെ മലയാളികള്‍ മുഴുവന്‍ അതാണ് ഇതാണ് എന്നുപരയനുള്ള എന്ത് യോഗ്യതയാണ് താങ്കള്ക്കുള്ളത്.

    പിന്നെ പ്രിത്വിരജിന്റെ പ്രശ്നം ...... അതിന്റെ ഗുണപരമായ മാറ്റം കാണണമെങ്കില്‍ ബ്രിട്ടാസുമായുള്ള അഭിമുഖവും അതിനു ശേഷം ഏഷ്യാനെറ്റ്‌ ഗോപകുമാരും (കണ്ണാടി) ആയുള്ള പുതിയ അഭിമുകവും ഒന്ന് താരതമ്യപ്പെടുത്തിയാല്‍ മതി. ചെക്കന്‍ മെച്ചപ്പെട്ടിരിക്കുന്നു. പിന്നെ വിമര്‍ശനം അതിരുകടന്നു എന്നൊക്കെ വിലപിക്കുന്നവര്‍ അതില്‍ പെടാതെ നില്‍ക്കാനുള്ള ബുദ്ധി കൂടി കാണിക്കണം. നമ്മുടെ നാട്ടില്‍ ആയിരക്കന്ക്കിനു public figures ഉണ്ട്. എന്തുകൊണ്ട് അവരെയൊന്നും ജനങ്ങള്‍ പുചിക്കുന്നില്ല?

    അല്ലെങ്ങില്‍ തന്നെ വീമ്ബടിക്കാനുള്ള എന്ത് പ്രതീയെകതായ ഈ പ്തിവിരജിനുള്ളത്? ഒടുവില്‍ ഉണ്ണിക്കൃഷ്ണനും ലളിത ചേച്ചിയും ശങ്കരടിയും നെടുമുടിവേണുവും തിലകനും ഒക്കെ കാണികളെ വിസ്മയിപ്പിച്ചു കൊണ്ട് അവകാശ വാദങ്ങളില്ലാതെ നിറഞ്ഞു നിറഞ്ഞു നിന്നഭിനയിച്ച മലയാളം സിനിമ ആണിത് ഒരു പക്ഷെ പ്രിത്വിരജിന്റെ പ്രായതെക്കാലും അധികം കാലം. ജ്ഞാന്‍ ഒരു മമ്മുട്ടി ഫാനോ മോഹന്‍ലാല്‍ ഫാനോ അല്ല. അതുകൊണ്ട് അവരുടെ നെഗറ്റീവ് കാര്യങ്ങള്‍ പറഞ്ഞു പ്രിതിരജിനെ പുന്ന്യവാലന്‍ ആക്കണ്ട.

    പിന്നെ ഒരു നടനോ നടിക്കോ ഇത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യം ഉണ്ടോ? ഒരു ഉദാഹരണം പറഞ്ഞാല്‍ സംവിധായകന്‍ രതിനിര്‍വേദം ശുടിങ്ങിനിടയില്‍ ശ്വീത മേനെനോടെ ആ സാരി അല്പം താഴ്ത്തി ഉടുക്ക് കഥപതത്തിനു അത് ആവശ്യമാണ് എന്ന് പറഞ്ഞാല്‍ അത് ചെയ്തെ പറ്റൂ. നമ്മുടെ നാട്ടിലെ ഒരു സാധാരണ സ്ത്രീയോട് ഇത് പറഞ്ഞാല്‍ കുറ്റിയ്ക്ക് അടി കൊള്ളും. ഈ " വിട്ടുവീര്ഴ്ച്ച" ആണ് വലിയ പ്രതിഫലമായി നടിയുടെ അക്കൌണ്ടില്‍ എത്തുന്നത്‌. ജനങ്ങള്‍ക്ക്‌ സ്വീകാര്യമാകുന്ന കാര്യങ്ങള്‍ കാണിക്കുക അതിന്റെ പ്രതിഭലം വാങ്ങുക എന്നത് തന്നെയാണ് സിനിമാക്കാരുടെ പ്രാഥമിക ഉദ്ദേശ്യം കൂട്ടത്തില്‍ കലപരമായ ഒരു അംശം കൂടി അതില്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷെ 95% സിനിമ സംരംഭാങ്ങിലും പണം തന്നെയാണ് പ്രധാന ഉന്നം. ഒരു വ്യവസായം എന്നനിലയില്‍ അതില്‍ തെറ്റും ഇല്ല,

    അടിസ്ഥാനപരമായി പണം മുടക്കുന്നവനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. അതുകൊണ്ടാണ് നിര്‍മാതാവിന് സിനിമയില്‍ പ്രാധാന്യം. നിര്‍മാതാവിന്റെ കണ്ണ് പ്രേക്ഷകന്റെ പോക്കെട്ടിലെ പണത്തിലാണ്. ആ അര്‍ത്ഥത്തില്‍ പ്രേക്ഷകനാണ് അവസാന വാക്ക് - സിനിമ വ്യവസായത്തില്‍. അവന്‍ കൊടുക്കുന്ന പത്തും ഇരുപതും രൂപയാണ് കൂടിച്ചേര്‍ന്നു വലിയ സംഖ്യ ആയി ഈ പറയുന്ന പ്രിത്വിരജിന്റെ കയ്യിലും എത്തുന്നത്‌. അപ്പോള്‍ പുകര്ഴ്തിയില്ല എങ്കിലും ജനങ്ങളോട് പുച്ഛം ഇല്ലാതെ സംസാരിക്കാന്‍ അയാള്‍ പടിചിരിക്കെണ്ടാതാണ്. ഏഷ്യാനെറ്റ്‌ ഗോപകുമാരും (കണ്ണാടി) ആയുള്ള പുതിയ അഭിമുകം കണ്ടപ്പോള്‍ ഒരു കുഴപ്പവും തോന്നിയില്ല . ചെക്കന്‍ നന്നായി എന്നാണ് തോന്നുന്നത്.

    ReplyDelete
  62. ചെക്കനെ നന്നാക്കിയതിനു പ്രഭുധ കേരളത്തിന്‌ പ്രണാമം. ദാ... അപ്പോഴേക്കും അടുത്തവനെത്തി ...സന്തോഷ്‌ പണ്ഡിറ്റ്‌!!!!! ഇതാണ് കുഴപ്പം . ഞാന ആണ് ഏറ്റവും വലിയ കൂതറ എന്ന് പറഞ്ഞുകൊണ്ട് അവന്‍ അതാ ഒന്നാം സ്ഥാനം പ്രിതിരജില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നു.... ഇനി ഇവനെ ഒന്ന് ഒതുക്കെട്ടെ..... പക്ഷെ ഇവന്‍ അത്ര എളുപ്പമല്ല..... മറ്റേ എനമാ...... ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അത് ഒരു അടംബരമാനെന്നു നിഷ്കലങ്ങമയും ആത്മാര്‍ഥമായും വിശ്വസിക്കുന്ന ഇനം... ഇതു ഇച്ചിരി പാടാ....

    ReplyDelete
  63. This comment has been removed by a blog administrator.

    ReplyDelete
  64. http://www.nalamidam.com/archives/3962

    നര്‍മങ്ങളില്‍ പ്രധാനമായും അപഹസിക്കപ്പെടുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് (അല്ലെങ്കില്‍ മലയാളഭാഷയോടുള്ള സാംസ്കാരികമായ അകല്‍ച്ച), സമകാലികരായ മുതിര്‍ന്ന നടന്മാര്‍ക്കു സമശീര്‍ഷനാണ് താനെങ്കിലും അങ്ങനെ അംഗീകരിക്കപ്പെടാത്തതിലുള്ള ഇച്ഛാഭംഗം, സിനിമയെപ്പറ്റി ആധികാരികമായി സംസാരിക്കുകയും പ്രമേയപരമായോ പരിചരണപരമായോ ഗുണമില്ലാത്ത സിനിമകളില്‍ അഭിനയിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം എന്നിവയൊക്കെയാണ്.

    ദോഷൈകദര്‍ശനം പൊതുബോധത്തിന്റെ ഭാഗമായ ഒരു സമൂഹത്തില്‍ ഒരു പ്രതിഭയും എളുപ്പം അംഗീകരിക്കപ്പെടില്ല. വര്‍ഷങ്ങളുടെ പരീക്ഷണഘട്ടങ്ങളിലൂടെ അവര്‍ക്ക് കടന്നുപോവേണ്ടിവരും. ദശകങ്ങളുടെ അക്ഷീണമായ പ്രയത്നത്തിലൂടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും നമ്മുടെ പോപുലര്‍ കള്‍ച്ചറിലെ അപ്രമാദിത്തമുള്ള ജനപ്രിയബിംബങ്ങളായി മാറിയത്.
    തങ്ങളുടെ കരിയറിന്റെ ആദ്യപത്തുവര്‍ഷങ്ങളില്‍ ലാലും മമ്മൂട്ടിയും ചെയ്ത വേഷങ്ങളുടെ വൈവിധ്യമോ അഭിനയത്തികവോ രാജുവിന് അവകാശപ്പെടാനില്ല. എന്നിട്ടും മലയാള സിനിമയില്‍ താന്‍ അദ്ഭുതം കാട്ടിയിരിക്കും എന്നതുപോലുള്ള അവകാശവാദങ്ങള്‍ രാജുവില്‍നിന്നു പുറത്തുവരുമ്പോഴാണ് എതിര്‍സ്വരങ്ങള്‍ ഉയരുന്നത്.

    ReplyDelete
  65. പൃഥ്വിരാജിനു മുമ്പ് ശ്രീശാന്ത് ആയിരുന്നു വിദ്യാസമ്പന്നരായ മധ്യവര്‍ഗമലയാളിയുടെ ഇര. ശ്രീശാന്തിന്റെ പൊതുവേദികളിലെ ഇടപെടലുകള്‍ മലയാളിസ്വത്വത്തില്‍നിന്നുള്ള വിച്ഛേദം സ്വയം പ്രഖ്യാപിക്കുന്നതായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ തന്നെ പൃഥ്വിരാജും മലയാളിസ്വത്വത്തില്‍നിന്നുള്ള പ്രകടമായ ചില വിച്ഛേദങ്ങള്‍ പൊതു ഇടപെടലുകളില്‍ ധ്വനിപ്പിക്കുന്നതു കാണാം.
    ആസ്ത്രേലിയന്‍ വിദ്യാഭ്യാസം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വായന, കേരളീയ സംസ്കാരത്തില്‍നിന്നുള്ള അകല്‍ച്ച എന്നിവ രാജുവിന്റെ ഇടപെടലുകളില്‍ തുടക്കം മുതലേ സൂചിപ്പിക്കപ്പെട്ടിരുന്നതാണ്. ഈയൊരു അന്യ(alien)സ്വത്വത്തിന്റെ പ്രകടനമാണ് രാജുവിന് വിനയായത്. താന്‍ കലാപ്രവര്‍ത്തനം നടത്തുന്ന ഭാഷയുടെയും ദേശത്തിന്റെയും തനിമയിലേക്ക് ഇഴുകിച്ചേരാന്‍ പത്തു വര്‍ഷമായിട്ടും രാജുവിന് കഴിഞ്ഞിട്ടില്ല.
    മാണിക്യക്കല്ലിലെ അധ്യാപകനെ നോക്കൂ, മുണ്ടും ഷര്‍ട്ടും ധരിച്ചിട്ടും അയാള്‍ ഒരു നാഗരിക യുവാവു തന്നെ. മുണ്ടു മടക്കിക്കുത്തി നാട്ടിടവഴിയിലോ ചെമ്മണ്‍പാതയിലോ ഇന്നുവരെ നടന്നിട്ടില്ലാത്ത നാഗരിക യുവത്വത്തിന്റെ പരാധീനതകള്‍ വല്ലാതെ അനുഭവിക്കുന്നുണ്ട് ആ വേഷപ്പകര്‍ച്ചയില്‍ പൃഥ്വിരാജ്. അതുകൊണ്ടാണ് ഒരു നാട്ടിന്‍പുറത്തുകാരന്‍ സ്കൂള്‍ മാഷ് ആവാതെ അയാള്‍ പൃഥ്വിരാജ് എന്ന ആസ്ത്രേലിയന്‍ വിദ്യാഭ്യാസം സിദ്ധിച്ച അര്‍ബന്‍ യൂത്ത് ആയി ഒട്ടും വേവാതെ കിടക്കുന്നത്. ഇന്ത്യന്‍ റുപ്പിയില്‍ പെങ്ങളെ പെണ്ണു കാണാന്‍ ആളുകള്‍ വരുമ്പോള്‍ പിന്‍വാതിലിലൂടെ ചാടി ഓടുന്ന രംഗത്തില്‍ ഈ വഴക്കമില്ലായ്മ പ്രകടമാണ്. അതുകൊണ്ടു തന്നെ തങ്ങളില്‍ ഒരാളായി രാജുവിനെ കാണാന്‍ ശരാശരി മലയാളി പ്രേക്ഷകനു കഴിയുന്നില്ല. അയല്‍പക്കത്തെ പയ്യന്‍ (the boy next door) എന്ന പ്രതിച്ഛായയിലൂടെയാണ് ഒരു കാലത്ത് മോഹന്‍ലാലും പിന്നീട് ജയറാം, ദിലീപ്, ജയസൂര്യ എന്നിവരും മലയാളിപ്രേക്ഷകന്റെ മനസ്സില്‍ ഇടംപിടിച്ചത്. തങ്ങളിലൊരാള്‍ എന്ന സാത്മീഭാവത്തിന്, താദാത്മ്യത്തിന് (identification)അനുഗുണമായ പകര്‍ന്നാട്ടങ്ങള്‍ ഓണ്‍സ്ക്രീന്‍/ഓഫ്സ്ക്രീന്‍ജീവിതത്തില്‍ നടത്താന്‍ രാജുവിന് കഴിയാതെ പോയി.

    2000 -2010 കാലയളവില്‍ മലയാളിയുവത്വത്തിന്റെ അടയാളങ്ങള്‍ നമ്മുടെ തിരശãീലയില്‍ ഏറെയൊന്നും പതിഞ്ഞിരുന്നില്ല. നാല്‍പതുകള്‍ പിന്നിട്ട മുന്‍നിര താരങ്ങളായിരുന്നു സിനിമയില്‍ നിറഞ്ഞു നിന്നത്. ആ കാലത്ത് സാന്നിധ്യമറിയിച്ച നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് മലയാള സിനിമയുടെ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനമുണ്ട്. ഒരു സാംസ്കാരികോല്‍പന്നം എന്ന നിലയില്‍ സിനിമയെ കാണുമ്പോള്‍ ഒരു ബഹുസ്വര സമൂഹത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ഫലപ്രദമായി അവതരിപ്പിച്ചാല്‍ മാത്രമേ പൃഥ്വിരാജിന് മലയാളിപ്രേക്ഷകന്റെ അംഗീകാരം കിട്ടുകയുള്ളൂ.

    വണ്‍വേ ടിക്കറ്റ് എന്ന സിനിമയില്‍ കോഴിക്കോടന്‍ മുസ്ലിമിന്റെ ഭാഷ സംസാരിച്ച് രാജു കുഴങ്ങുന്നതു കണ്ടാല്‍ സഹതാപം തോന്നും. ഇന്ത്യന്‍ റുപ്പിയില്‍ കോഴിക്കോടന്‍ഭാഷ തീരെ വഴങ്ങാതെ രാജു വല്ലാതെ ബുദ്ധിമുട്ടുന്നു. (പൃഥ്വിരാജ് മലബാര്‍മലയാളം പറഞ്ഞപ്പോള്‍ കോഴിക്കോടു മുതല്‍ കോട്ടയം വരെയുള്ള മിക്ക ഡയലക്ടുകളും ആ നാവില്‍നിന്നു കേട്ടു എന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ ചലച്ചിത്രനിരൂപകന്‍.) റോബിന്‍ഹുഡിലെയോ അര്‍ജുനന്‍ സാക്ഷിയിലെയോ നാഗരികയുവത്വത്തിന്റെ ഭാവപ്രകടനങ്ങളിലെ സ്വാഭാവികത സമൂഹത്തിന്റെ മറ്റു ശ്രേണികളിലുള്ള യുവജനതയെ പ്രതിനിധാനം ചെയ്യുമ്പോള്‍ പൃഥ്വിക്കു കൈവരുന്നില്ല എന്നത് വലിയ ഒരു പരിമിതി തന്നെയാണ്.

    രാജു വിരുദ്ധ പ്രചാരണത്തിനു പിന്നില്‍ മമ്മുട്ടി, മോഹന്‍ലാല്‍ ആരാധകരാണെന്ന വാദത്തില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. രാജുവിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായവരും ആവാനിടയില്ല. മലയാളിസ്വത്വത്തിന്റെ/കേരളീയസാംസ്കാരിക അസ്തിത്വത്തിന്റെ അഭിമാനരൂപമാവാനുള്ള രാജുവിന്റെ വഴക്കമില്ലായ്മയാണ് ഈ പ്രചാരണങ്ങള്‍ക്കു പിറകില്‍ എന്ന് എനിക്കു തോന്നുന്നു. തനിമലയാളിത്തത്തോട് താദാത്മ്യം പ്രാപിക്കാന്‍ രാജുവിന് എപ്പോള്‍ കഴിയുന്നോ അപ്പോള്‍ മാത്രമേ ഈ പ്രതിച്ഛായാ നശീകരണ പ്രചാരണങ്ങള്‍ക്ക് അവസാനമാവുകയുള്ളൂ.

    ReplyDelete
  66. അനോണിയുടെ ശ്രദ്ദേയമായ നിരീക്ഷണങ്ങളെ മാനിക്കുന്നു...
    പ്രിഥ്വിരാജിലെ അഹങ്കാരിയായ ചെറുപ്പക്കാരനെയും , കഥാപാത്രങ്ങളുടെ വഴക്കമില്ലായ്മയുടെ ഭാരം പേറുന്ന നടനെയും അവതരിപ്പിച്ച രീതിയും അഭിനന്ദിക്കാതെ വയ്യ.
    പക്ഷെ പൊതു സമൂഹത്തിനു മുന്നില്‍ കോമാളി മുഖംമൂടി അണിയിക്കപ്പെട്ടു പരിഹാസ കഥാപാത്രമായി മുഖം താഴ്ത്തി നില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖം കൂടി കാണാതെ പോയോ എന്ന് സംശയം . താങ്കളുടെ നിരീക്ഷണങ്ങളുടെ ആധികാരികത സമ്മതിച്ചു തരുമ്പോള്‍ തന്നെ ആയതിനാല്‍ പ്രിഥ്വിരാജ് വേട്ടയാടപ്പെടേണ്ടവന്‍ തന്നെയെന്ന നിസാരവല്‍ക്കരണം അംഗീകരിക്കാന്‍ കഴിയാതെ വരുന്നു. പ്രിഥ്വിരാജില്‍ അമ്പ്‌ തറക്കേണ്ട എത്ര കാരണങ്ങള്‍ നിരത്തിയാലും പ്രിഥ്വിരാജ് ഇങ്ങിനെയൊരു കഥാപാത്രം അല്ലാതിരുന്നാലും പുതിയ കിരീടം ചേരുന്ന തല തേടി നടക്കുന്നവരുടെ മനസ്സിന് അത് ഒരു ന്യായീകരണവും ആകുന്നില്ല. പ്രിഥ്വി രാജ് വാഴ്ത്ത്തപ്പെടെണ്ടന്‍ ആണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല. ചരിത്രങ്ങളില്‍ കോമാളി കിരീടങ്ങള്‍ ചാര്‍ത്തപ്പെട്ട കഥാപാത്രങ്ങള്‍ക്കിടയിലേക്ക് പ്രിധ്വിരാജിനെ കൂടി ചേര്‍ത്തതിനു പിന്നിലെ ഈ പരമ്പരകള്‍ സൃഷ്ട്ടിക്കുന്നവരുടെ മനശാസ്ത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും....
    വിഷയത്തിനു മറ്റൊരു രീതിയിലുള്ള വായന വരാതിരിക്കാനാണ് മിമിക്രി കലാകാരന്മാര്‍ കരുണാകരനെയും വീയെസ് അച്ചുതാനന്തനെയും പതിവായി കോമാളി നാടകങ്ങള്‍ക്ക് വിഷയമാക്കുന്നതിനെ പരാമര്‍ശിക്കാതെ വിട്ടത്...
    അതിനു പിന്നിലും ഇത്തരം ന്യായീകരണം കാണുമോ? ആരെയും കളിയാക്കരുതെന്നോ തമാശ പോലും പറയരുതെന്നോ അല്ല .
    ഞാനും ഇതെല്ലാം ഉള്‍പ്പെട്ട ഈ സമൂഹത്തിന്റെ ഒരു ഭാഗം തന്നെയാണ്..
    അതിര് വിട്ട ഒരു തരം വേട്ടയാടി വീഴ്ത്തുന്ന രീതിയെയാണ്‌ ഞാന്‍ എഴുത്തിലൂടെ എതിര്‍ത്തത് ...
    (ചര്‍ച്ച രാഷ്ട്രീയത്തില്‍ ചുറ്റി തിരിയരുതെന്നു നിര്‍ബന്ധം ഉള്ളത് കൊണ്ടാണ് ഇവരെ ബോധ പൂര്‍വ്വം പറയാതെ വിട്ടത്...)

    ReplyDelete
  67. തങ്ങളുടെ ഉദ്ദേശ ശുദ്ടിയെ മാനിക്കുന്നു അഭിനന്ദിക്കുന്നു. പക്ഷെ പ്രിത്വിരജിനെ പോലുള്ള public figure മാധ്യമത്തെ ഉപയോഗിക്കുമ്പോള്‍ അത് ഇരുതല മൂര്‍ച്ചയുള്ള വാല്‍ പോലെയാണ്. ഒന്ന് രണ്ടു വാക്കുകള്‍ മൂലം, ലക്ഷക്കണക്കിനു ആളുകള്‍ നിങ്ങളെ പെട്ടെന്ന് ഇഷ്ടപെട്ടെന്നും അതുപോലെതന്നെ വേരുത്തെന്നും വരാം. Because when you are facing a channel camera, it is a highly leveraged position.

    ആളുകളുടെ നിലവാരത്തില്‍ വ്യത്യസമുല്ലതിനാല്‍ അവരുടെ പ്രതികരണങ്ങളിലും ആ വ്യത്യാസം സ്വാഭാവികമായും ഉണ്ടാവും. താങ്ങള്‍ ദയാരഹിതം എന്നും ക്രൂരം എന്നും കരുതുന്ന ഒരു അഭിപ്രായം മറ്റൊരാള്‍ "തികച്ചും അര്‍ഹിക്കിന്നത്" എന്നാവും കരുതുഇക. You are entitled for your opinion and same way he too. താങ്ങളുടെ മനസ്സിലെ സഭ്യതയുടെ/ മാന്യതയുടെ മാനകങ്ങള്‍ universal അല്ല. അതിനാല്‍ പ്രതികരണങ്ങളില്‍ ധാരാളം വ്യതിയാനങ്ങള്‍ ആകാം.

    പ്രിത്വിരാജ് മണ്ടത്തരങ്ങള്‍ പറഞ്ഞപ്പോള്‍ ജോണ്‍ ബ്രിട്ടാസ് പ്രേക്ഷകരെ പ്രതിനിധാനം ചെയ്തു അതിനെ കൌണ്ടര്‍ ചെയ്തിരുന്നെകില്‍ ഒരു പക്ഷെ ജനങ്ങള്‍ ഇത് അവഗണിച്ചേനെ. പക്ഷെ ജനങ്ങളുടെ മുന്നിലെക്കിട്ടു കൊടുത്ത് ബ്രിട്ടാസ് പ്രിത്വിരജിനെ കുടുക്കി എന്ന് കരുതേണ്ടിയിരിക്കുന്നു. പക്ഷെ അത് മറ്റൊരുവിഷയമാണ്.

    ReplyDelete
  68. പ്രിഥ്വിരാജ് വിമര്‍ശനം അര്‍ഹിക്കുന്നു എന്നത് നേര്...
    കേവല വിമര്‍ശനത്തിനുമപ്പുറം ചില ഫാന്‍സ്‌ താല്‍പ്പര്യങ്ങള്‍ കൂടി ഇതിന്റെ പിന്നാമ്പുറങ്ങളില്‍ ഇല്ലേ എന്നത് വെറുമൊരു സംശയം മാത്രമായി ഒതുങ്ങുന്നതല്ല.
    അപരഹാസ്യത്ത്തിന്റെ മൂര്‍ച്ചകള്‍ കൊണ്ടു പരിധി വിട്ട് ഒരു ശത്രു പക്ഷ സിമ്പല്‍ പോലും ആക്കി മാറ്റി ഒരു അഹങ്കാരിയായ നടന്‍ എന്നതിലുമുപരി ഒരു വേട്ടമൃഗം ആവുന്നിടത്താണ് ഒരു പ്രിഥ്വിപക്ഷം എന്ന സഹതാപം പോലും നമുക്കുണ്ടാകുന്നത്...
    പ്രിഥ്വിരാജിന്റെ പക്ഷം പിടിക്കലോ, പ്രിഥ്വിരാജിന്റെ അഭിപ്രായങ്ങളെ മഹത്വവല്‍ക്കരിക്കലോ ആകുന്നില്ല അതൊരിക്കലും...
    എന്ത് കൊണ്ടു പ്രിഥ്വിരാജ് വേട്ടയാടപ്പെടണം എന്നത് പോലെ തന്നെയാണ് എന്ത് കൊണ്ടു വേട്ടയാടപ്പെടരുത് എന്ന ചിന്തയും ....

    ReplyDelete
  69. മലയാളിയില്‍ മാത്രം (?) കുടികൊള്ളുന്ന ഈ അതി അപര നോട്ടത്തില്‍ പുരാതനമായ സംസ്കൃതിയുടെ കൈവഴികളുണ്ട്.
    അടക്കിപ്പിടിച്ച രതി നിഷേധ തലങ്ങളില്‍ അവന്‍ സ്വയം കണ്ടെത്തുന്ന പോംവഴികളില്‍ ഒന്നാണിതും. തന്നിലേക്ക് കൂടുതല്‍ ഉള് വലിയുമ്പോഴും അത്രയും അതിനപ്പുറവും അവന്‍ പുറമേക്ക് മനസ്സ് പായിക്കുന്നു. ആത്മ രതിയുടെ വ്യത്യസ്ത പാതകള്‍...
    അലിഫിന്റെ ചിന്തകള്‍ നന്നായി പങ്കുവെച്ചു . . അഭിനന്ദനങ്ങള്‍

    ReplyDelete
  70. മറ്റു ദേശക്കാരെക്കാള്‍ പതിന്മടങ്ങ്‌ വിമര്‍ശിക്കാനുള്ള ഹ്യൂമര്‍ സെന്‍സ്‌ മലയാളിക്കുണ്ട്.അതെ പോലെ ഏതൊരു വിഷയത്തിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞു ശ്രദ്ധ നേടാനുള്ള കഴിവും അവനു സ്വന്തം.
    ആദ്യം പറഞ്ഞത് പോങ്ങച്ചക്കാരെ കളിയാക്കുന്ന മലയാളികലെക്കുരിച്ച്ചു..രണ്ടാമത് ഇതുപോലെ വ്യത്യസ്തം എന്ന് കരുതി എഴുതുന്ന ഓണ്‍ലൈന്‍ ബുജീകളെക്കുരിച്ചും..

    ReplyDelete
  71. ബുജിയെന്ന ആക്ഷേപം സ്വീകരിക്കുന്നതില്‍ വിരോധമില്ല...
    തനിക്ക് അറിയാത്തതോ മനസ്സിലാകാത്തതോ മറ്റുള്ളവന്‍ പറയുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണ് ഈ ബുജി പ്രയോഗം വരുന്നത് .
    വിഷയത്തെ കുറിച്ച് ഒന്നും പറയാതെ വിഷയം അവതരിപ്പിക്കുന്ന വ്യക്തിയുടെ വിശേഷം മാത്രം പറഞ്ഞതിനാല്‍ കൂടുതല്‍ എന്ത് പറയാന്‍..
    വിഷയാധിഷ്ട്ടിതമായി പറഞ്ഞാല്‍ ഏതു അനോണിയും മറുപടി അര്‍ഹിക്കുന്നുണ്ട് ..ആദരവും!

    ReplyDelete
  72. well said Alif ....great post ...congratz.......

    ReplyDelete
  73. പ്രിഥ്വിരാജ് നല്ല നടനൊക്കെത്തന്നെയാണ്. നന്നാവാനുള്ള കാലിബറും ഉണ്ട്. ഒരു നായക നടനു വേണ്ട ശരീരഭാഷയും. എന്നാലും മഹാനടന്‍ എന്നൊന്നും പറയാറായിട്ടില്ല. ഒരു സംസ്ഥാന അവാര്‍ഡ് കിട്ടിയതോടെ പയ്യന്‍സിനെ ഇങ്ങനെ ‘ചെത്തക്കൊമ്പില്‍‘ കയറ്റി വയ്ക്കുന്നത് ഇപ്പോഴുള്ള അഹങ്കാരം കൂട്ടാനേ ഇടയാക്കൂ.

    അനാവാശ്യമായി ഒരാളെ കോര്‍ണര്‍ ചെയ്യുന്നതും, അപഹസിക്കുന്നതും ഒന്നും ശരിയല്ല എന്ന അഭിപ്രായം തന്നെയാണ് എന്‍റേയും. എന്നാല്‍ സെലിബ്രിറ്റി ആയ ഒരാളില്‍ നിന്നും പൊതു സമൂഹം ചിലതു പ്രതീക്ഷിക്കുന്നുണ്ട്. അത് പാലിക്കാനുള്ള ബാധ്യത അയാള്‍ക്കുണ്ട് എന്ന് തന്നെ കരുതണം. അതല്ലാ ‘ഇറ്റ്സ് മൈ ലൈഫ്’ എന്ന സ്റ്റൈലില്‍ എല്ലാരെയും പുച്ഛിക്കാനും പ്രകോപിപ്പിക്കാനും ശ്രമിച്ചാല്‍ സാധാരണക്കാരന്‍ പ്രതികരിക്കും - അത് ഏതുരീതിയിലുമാകാം. അതിനെല്ലാം മലയാളിയുടെ പൊതു സ്വഭാവം എന്നൊന്നും പറഞ്ഞ് കാടടച്ച് വെടി വയ്ക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.

    പ്രിഥ്വിയുടെ മിക്ക ചിത്രങ്ങള്‍ കാണുമ്പോഴും അതിലെല്ലാം കഥാപാത്രത്തെയല്ല, മറിച്ച് പ്രിഥ്വിരാജിനെത്തന്നെയാ കാണുക. ഈയിടെയായി അതു മാറി വരുന്നുണ്ട്. ഇന്ത്യന്‍ റുപ്പി, അയാളും ഞാനും തമ്മില്‍ തുടങ്ങിയവയൊക്കെ നല്ല ചിത്രങ്ങള്‍ ആണ്. ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടി ഒരു മഹാനടന്‍ ആകട്ടേ എന്നാശംസിക്കുന്നു.

    ReplyDelete
  74. Celluloid also. And great write up, author. Congrats.

    ReplyDelete
  75. എന്ത് കൊണ്ട് അയാളെ ഇഷ്ട്ടപ്പെടുന്നു??
    നിങ്ങളില് പലരും അയാളെ വെറുക്കുന്ന അതെ കാരണം കൊണ്ട് തന്നെ ഞാന് അയാളെ ഇഷ്ട്ടപ്പെടുന്നു.
    കപടമായ ഒരു ബാഹ്യ വ്യക്തിത്വം അയാള്ക്കില്ല. മനസ്സില് സ്ഥാനം പിടിച്ചു പറ്റാന് വേണ്ടി വിനയം കോരി ചൊരിയാന് അയാള് തയ്യാറല്ല.
    ഒരു നടനെ സിനിമയുടെ പുറത്തേക്കു നിര്ത്തി വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. നടനെ നടനായി കാണണം.
    മമ്മൂട്ടിയെയും മോഹന്ലാലിനെയും പറ്റി നമ്മളില് പലരും പറഞ്ഞ അഭിപ്രായമേ അയാളും പറഞ്ഞുള്ളൂ. പക്ഷെ അയാള് ഒരു നടനായിപ്പോയത് കൊണ്ട് അയാളെ ആളുകള് അഹങ്കാരി എന്ന് വിളിച്ചു.
    മഹാ നടന് ആണെന്ന് അയാള് ഒരിക്കലും അവകാശപ്പെട്ടില്ല. പക്ഷെ കൂടെ വന്ന പലരും പകുതിക്ക് തോറ്റു തിരിച്ചു പോയിട്ടും പതറാതെ അയാള് നേടിയെടുത്ത സ്ഥാനം അയാളുടെ കഠിന പ്രയത്നം തന്നെ ആണ്.
    മണി രത്നം എന്ന സംവിധായകന് സ്ക്രീന് ടെസ്റ്റ് പോലും നടത്താതെ അയാളെ കാസറ്റ് ചെയ്തു.
    സന്തോഷ് ശിവന് എന്ന ഇന്ത്യ കണ്ട അധി പ്രഗല്ഭനായ പ്രതിഭ അയാളുടെ കൂടെ ഒരു സിനിമ സംരംഭം ആരംഭിച്ചു. അവര് നിര്മിച്ച സിനിമകള് അവയുടേതായ മാനങ്ങളില് തിളങ്ങി നിന്നു.
    രഞ്ജിത്ത് എന്ന സംവിധായകന്റെ മികച്ച 3 സിനിമകളില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
    വീട്ടിലേക്കുള്ള വഴി, തലപ്പാവ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളില് അഭിനയിക്കാന് കാശ് വാങ്ങിയില്ല.
    ആരാധകനെ തല്ലി എന്നോ ആരാധകനെ തള്ളിയിട്ടു എന്നോ അയാള്ക്കെതിരെ ആക്ഷേപം ഇല്ല. എന്നാലും അയാള് എല്ലാവര്ക്കും ജാഡക്കാരനാണ്.
    അയാളുടെ Interview കളില് നിന്നു കിട്ടുന്ന ഓരോ ഭാവത്തിലും, വാക്കിലും കുറ്റം കണ്ടുപിടിച്ചു പരിഹസിക്കാന് നില്ക്കുന്ന, വ്യക്തിപരമായി ആരെയും ആക്രമിക്കാത്ത വ്യക്തിയെ വ്യക്തിഹത്യ ചെയ്യുന്ന മലയാളികളോട് ഒരു അപേക്ഷയെ ഉള്ളു. അഹങ്കാരത്തിന്റെയും, ജാഡയുടെയും അര്ഥം നിഘണ്ടുവില് ഒന്നുകൂടി നോക്കി മനസിലാക്കുക.
    വീഡിയോ ഇറക്കിയാലും ഫോട്ടോ എഡിറ്റ് ചെയ്താലും, SMS ല് പേര് മാറ്റിയാലും ഇയാളെ തളര്ത്താന് കഴിയില്ല. കാരണം കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഈ വ്യക്തി നിങ്ങളെക്കാള് തൊലിക്കട്ടി ഉള്ള ആളായി മാറിയിരിക്കുന്നു.
    ചോദിച്ച ചോദ്യത്തിനു സത്യസന്ധമായി മറുപടി പറയുന്ന നട്ടെല്ലുള്ള നടന്, നല്ല സിനിമകള് നിര്മ്മിക്കണമെന്ന് ആഗ്രഹിക്കുന നിര്മാതാവിന്, ഏറ്റവും പ്രിയപ്പെട്ട പ്രിഥ്വിരാജ..........

    ReplyDelete
  76. ആരെങ്കിലും പറഞ്ഞിട്ട് വേണ്ട ഒരാളെ നമുക്കറിയാൻ എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ മുഴുകാരില്ല -
    മറ്റൊന്ന്,
    മലയാളി എന്ന് പറയുന്ന വര്ഗ്ഗമാണ് ഞാനും എന്ന് പറയാൻ മടി തുടങ്ങിയിരിക്കുന്നു.
    ചുറ്റുമുള്ള കൊപ്രായങ്ങളിൽ -
    ഒരു വിദേശി പറഞ്ഞു എന്നോട് - ഇന്ത്യൻ ടീവി പ്രോഗ്രാമ്മുകളിൽ ഏറ്റവും ടെര്ട്ടി മലയാളി പ്രോഗ്രാം ആണത്രേ

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..